
വാഷിംഗ്‌ടൺ: ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും അമേരിക്കന്‍ വാണിജ്യ മന്ത്രാലയം ആന്റി ഡംപിങ് നികുതി ഏര്‍പ്പെടുത്തും. അമേരിക്കന്‍ സോളാര്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വളരെ കുറഞ്ഞ വിലയ്ക്ക് സോളാര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു എന്നാണ് യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04 ശതമാനം പ്രാഥമിക ആന്റി ഡംപിങ് നികുതി ചുമത്തും. ഇന്തോനേഷ്യയ്ക്ക് 35.17 ശതമാനവും ലാവോസിന് 22.46 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.
ഒരു രാജ്യം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റൊരു രാജ്യത്ത് അവിടത്തെ ഉല്‍പ്പാദന ചിലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് പ്രാദേശിക വിപണിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്, അത് തടയാന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യം ആന്റി ഡംപിങ് നികുതി ചുമത്തുന്നത്.
അമേരിക്കയിലെ മൊത്തം സോളാര്‍ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയുള്‍പ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നായിരുന്നു. അമേരിക്കന്‍ സോളാര്‍ നിര്‍മ്മാതാക്കളുടെ കൂട്ടായ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഈ നടപടി.
തങ്ങളുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിദേശ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുന്നത് തടയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ സെല്ലുകളുടെ കാര്യത്തില്‍ ജൂലൈ 13-ഓടെ അന്തിമ തീരുമാനമുണ്ടാകും.






