
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ അമോണിയം, ഹീലിയം എന്നീ വാതകങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് മരുന്നു നിർമാണത്തിലും എംആർഐ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും പ്രതിസന്ധി.
ഹീലിയം, അമോണിയം എന്നിവയ്ക്കായി നിലവിൽ ഇന്ത്യ പൂർണമായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം ഇറക്കുമതി പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.
താൽക്കാലിക പരിഹാരമായി അമോണിയം, ഹീലിയം എന്നിവയുടെ ആഭ്യന്തര ശേഖരണം മരുന്നു നിർമാതാക്കൾക്കും മെഡിക്കൽ ഉപകരണ നിർമാതാക്കൾക്കും ലഭ്യമാക്കണമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തോടും രാസവള വകുപ്പിനോടും ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ആവശ്യപ്പെട്ടു.
എംആർഐ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിന് ദ്രാവകാവസ്ഥയിലുള്ള ഹീലിയം നിർണായകമാണ്. എംആർഐ മെഷീനുകളുടെ ഉള്ളിലെ കാന്തങ്ങളെ മൈനസ് 269 ഡിഗ്രി സെൽഷ്യസ് എന്ന താഴ്ന്ന താപനിലയിൽ തണുപ്പിച്ചു നിർത്താൻ ദ്രാവക രൂപത്തിലുള്ള ഹീലിയം അത്യാവശ്യമാണ്.
രാജ്യത്തെ എംആർഐ മെഷീനുകളിൽ ഭൂരിഭാഗവും പഴയ സാങ്കേതിക വിദ്യയിലുള്ളവയാണ്. ഇവയ്ക്ക് പ്രതിവർഷം 600 ലീറ്റർ വരെ ഹീലിയം റീഫിൽ ചെയ്യേണ്ടി വരും.
അതിനാൽ വാതകത്തിന്റെ ലഭ്യത കുറയുന്നത് മെഷീനുകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്നു. ഹീലിയത്തിനായി ഇന്ത്യ ഖത്തറിനെയാണ് ആശ്രയിക്കുന്നത്.






