
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും. 16,638 പേരാണ് മേയിൽ പെൻഷനാകുന്നത്.
ഇവർക്ക് ആനുകൂല്യം നൽകാൻ 9151.31കോടിരൂപ കണ്ടെത്തണം.
വിരമിക്കൽ ആനുകൂല്യ വിതരണം നീട്ടൽ, പെൻഷൻ പ്രായം ഏകീകരിച്ച് ഒരുവർഷം നീട്ടൽ എന്നിവയിലൊന്ന് സർക്കാർ ആലോചിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാവും തീരുമാനം.
പ്രായം ഏകീകരണത്തോട് കടുത്ത എതിർപ്പുയർന്നേക്കും. അതുകൊണ്ട് ആദ്യത്തെ ഓപ്ഷനാണ് കൂടുതൽ സാദ്ധ്യത.
അതേസമയം, വിരമിക്കൽ ആനുകൂല്യം കൂടുതൽ പലിശ നൽകി ട്രഷറി നിക്ഷേപമായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ഓപ്ഷൻ നൽകും.
ആനുകൂല്യ വിതരണം ഏറെനീണ്ടാൽ പെൻഷൻകാർ കോടതിയിൽ പോയേക്കുമെന്ന സാദ്ധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കുന്നത്. 14 ലക്ഷം മുതൽ ഒന്നേകാൽ കോടിരൂപ വരെയാണ് ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടിവരിക.
സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതൽ മുറുക്കിയത്.
ഈ വർഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും നാളിതുവരെ കിട്ടിയിട്ടില്ല.