
ഇസ്ലാമാബാദ്: വിദേശനാണയ ശേഖരത്തിലെ കുറവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിയിൽ നയിക്കുന്നു. പാകിസ്ഥാനിലെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. വിദേശനാണ്യശേഖരം ഇടിയുന്നത് രാജ്യത്തിന്റെ ഇറക്കുമതിയെ ബാധിച്ചേക്കും എന്നാണ് മുന്നറിയിപ്പ്.
ഈവർഷം ജൂൺ 17 ലെ കണക്കു പ്രകാരം 8.24 ബില്യൺ അമേരിക്കൻ ഡോളറാണ് പാകിസ്ഥാനിലെ വിദേശനാണ്യശേഖരം. സമീപകാല ഭാവി നോക്കുമ്പോൾ രാജ്യത്തെ വിദേശനാണ്യശേഖരം ഇനിയും താഴേക്ക് പോകും എന്നാണ് വിലയിരുത്തൽ. വായ്പാ തിരിച്ചടവ് അടക്കമുള്ള പെയ്മെന്റുകളുടെ കാലമാണ് പാകിസ്താനിൽ ഇനി വരുന്നത്.
അത്യാവശ്യമല്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ രാജ്യത്തെ സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ഇന്ധന വില ഉയരുന്നതും രാജ്യത്തിന് വെല്ലുവിളിയാണ്. രാജ്യത്തെ ഊർജ്ജ സുരക്ഷയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.