
ദേശീയപാതാ വികസനത്തിന് കേരളത്തിൽ ഭൂമി ഏറ്റെടുക്കാൻ നാലിലൊന്ന് ചെലവ് കേരളം വഹിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ഇതിനായി 5080 കോടി രൂപ കേരളം നൽകി. കിഫ്ബി ഉണ്ടായത് കൊണ്ട് മാത്രമാണ് ഇത് സാധിച്ചത്. ഇല്ലെങ്കിൽ ദേശീയപാത വികസനം നടക്കില്ലായിരുന്നു – മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
രണ്ടാം എൽ.ഡി.എഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന “എൻ്റെ കേരളം” പ്രദർശന വിപണന മേളയുടെ പാലക്കാട് ജില്ലാ പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ മൂന്നു ഹൈവേകളും കേരളത്തിന്റെ മുഖച്ഛായ മാറ്റും.
കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടു കുതിക്കാൻ പദ്ധതികൾ സഹായിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്താണ് മേള നടക്കുന്നത്. മന്ത്രി കെ. കൃഷ്‌ണൻകുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. എംഎൽഎമാരായ പി. മമ്മിക്കുട്ടി, എ. പ്രഭാകരൻ, കെ.ഡി. പ്രസേനൻ, കെ. ബാബു, കെ. പ്രേംകുമാർ, പി.പി. സുമോദ്, കളക്‌ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പ്രിയാ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
വിവിധ സർക്കാർ വകുപ്പുകളുടേത് ഉൾപ്പെടെ 250-ൽ അധികം സ്റ്റാളുകൾ പ്രദർശനമേളയുടെ ഭാഗമാണ്. രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് സന്ദർശന സമയം. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. മേള മേയ് പത്തിന് സമാപിക്കും.