
കൊച്ചി: കേരളത്തിൽ നിന്നൊരു വമ്പൻ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വരുന്നു. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) മുത്തൂറ്റ് ഫിൻകോർപ്പ് ആണ് 4000 കോടി രൂപയുടെ ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) മുൻവർഷത്തെ 787 കോടി രൂപയിൽ നിന്ന് 1640 കോടി രൂപയിലേക്ക് കമ്പനിയുടെ ലാഭം മുന്നേറിയിരുന്നു. എപ്പോഴാണ് ഐപിഒ ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഐപിഒയ്ക്കുള്ള തീരുമാനമെടുത്തത്.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് കീഴിലെ ഗോൾഡ് ലോൺ സ്ഥാപനമാണ് മുത്തൂറ്റ് ഫിൻകോർപ്പ്. ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വിഭജനം നടത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിയെ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് വിഭജിക്കുക.
ഓഹരികളിലേക്ക് കൂടുതൽ നിക്ഷേപമൊഴുകാനും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയരാനും ഇതു സഹായിക്കുമെന്ന് കരുതുന്നു. ഐപിഒയ്ക്ക് പുറമേ, കടപ്പത്രങ്ങൾ (എൻസിഡി) പുറത്തിറക്കി 4000 കോടി രൂപവരെ സമാഹരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.






