
ന്യൂഡൽഹി: ആഗോള വിപണികളുമായുളള മത്സരക്ഷമത കൂട്ടാൻ തന്ത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. അതിനായി വരുംവർഷങ്ങളിൽ ഇറക്കുമതി തീരുവ വൻതോതിൽ കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ആറ് വർഷത്തിനിടയിൽ ആദായനികുതി, കോർപ്പറേറ്റ് നികുതി, ചരക്ക് സേവന നികുതി എന്നിവയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ തുടർച്ചയായാണ് ഈ നീക്കമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന എൻ.സി.എ.ഇ.ആർ ഇന്ത്യ പോളിസി ഫോറത്തിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റോടെ ചില ഇനങ്ങളിൽ ഒഴികെ മിക്കവാറും ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പത്ത് ശതമാനത്തിൽ താഴെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നികുതി കുറയ്ക്കുന്നതിലൂടെ ഇറക്കുമതി ചെലവ് താഴും. അതുവഴി രാജ്യത്തെ ഉത്പാദന മേഖലയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇന്ത്യയെ ആഗോള നിർമാണ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയുടെ നിർണായക ഘട്ടമാണിതെന്നും വിലയിരുത്തുന്നു.
നിലവിലെ തീരുവ പരിഷ്‌കരണം ഇങ്ങനെ:
ശരാശരി നിരക്കിലെ കുറവ്: ഇന്ത്യയുടെ ശരാശരി കസ്റ്റംസ് തീരുവ നിരക്ക് 11.65 ശതമാനത്തിൽ നിന്ന് 10.66 ശതമാനമായി ഇതിനകം കുറച്ചിട്ടുണ്ട്.
സ്ലാബുകളുടെ എണ്ണം: തീരുവ സ്ലാബുകൾ എട്ടായി പരിമിതപ്പെടുത്തി. ഇതിൽ ‘സീറോ ഡ്യൂട്ടി’ നിരക്കും ഉൾപ്പെടുന്നു.
ബജറ്റ് പരിഷ്‌കാരങ്ങൾ: തുടർച്ചയെന്നോണം 2024-ലെ ബജറ്റിൽ ഏഴ് തീരുവ നിരക്കുകൾ സർക്കാർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ 2026-ലെ ബജറ്റിലും ഏഴ് നിരക്കുകൾ കൂടി റദ്ദാക്കി.
നിലവിലെ സ്ഥിതി: 13 ഇനങ്ങൾ ഒഴികെ മറ്റെല്ലാ മേഖലകളിലും നിരക്കുകൾ ഏകീകരിച്ചുകഴിഞ്ഞു.






