
ന്യൂഡൽഹി: ഇന്ത്യയുടെ ദീര്‍ഘകാലമായി കാത്തിരിക്കുന്ന പ്രതിരോധ ഇടപാടില്‍ നിര്‍ണായക മുന്നേറ്റം. 114 റഫാല്‍ മള്‍ട്ടി റോള്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിനായി ഫ്രാന്‍സ് ഇന്ത്യയ്ക്ക് വിശദമായ സാങ്കേതിക-വാണിജ്യ നിര്‍ദേശം സമര്‍പ്പിച്ചു.
കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയില്‍ തന്നെ വലിയ തോതിലുള്ള നിര്‍മ്മാണവും പ്രാദേശിക ഉല്‍പ്പാദനവും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ ഭാവിയിലെ പ്രധാന യുദ്ധവിമാന പ്ലാറ്റ്ഫോമുകളിലൊന്നായി റഫാല്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ല്‍ നടന്ന ആഗോള മത്സരത്തിന് ശേഷമാണ് പ്രതിരോധ മന്ത്രാലയം റഫാലിനെ തെരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രാലയത്തിലെ അക്വിസിഷന്‍ വിഭാഗവും ഇന്ത്യന്‍ വ്യോമസേനയും ഇത് പരിശോധിച്ചുവരികയാണ്.
ഇന്ത്യന്‍ ആയുധ സംവിധാനങ്ങളായ അസ്ത്ര എയര്‍-ടു-എയര്‍ മിസൈലുകളുടെ സംയോജനം, വിമാനത്തിലെ സ്വദേശീയ ഘടകങ്ങളുടെ വര്‍ധന, പ്രാദേശിക നിര്‍മ്മാണ സാധ്യതകള്‍ എന്നിവയെല്ലാം ഫ്രാന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. 114 റഫാല്‍ വിമാനങ്ങളില്‍ 94 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് പദ്ധതി.
ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് വലിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ വ്യവസായ അവസരങ്ങള്‍ ടാറ്റ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കാനിടയുണ്ട്.
ഇന്ത്യന്‍ വ്യോമസേന പഴയ വിമാനങ്ങള്‍ ഒഴിവാക്കുന്നതും പുതിയ തദ്ദേശീയ വിമാനങ്ങളുടെ വരവ് വൈകുന്നതും കാരണം സ്‌ക്വാഡ്രണ്‍ ശക്തിയില്‍ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റഫാല്‍ ഇടപാട് പരിഗണിക്കുന്നത്.






