
ന്യൂഡല്‍ഹി: ഉയരുന്ന പണപ്പെരുപ്പം കാരണം വിമര്‍ശനമേറ്റുവാങ്ങുന്ന ബ്രിട്ടീഷ് സര്‍ക്കാറിന് മറ്റൊരു തിരിച്ചടി. ജിഡിപിയുടെ കാര്യത്തില്‍ രാജ്യം ഇന്ത്യയ്ക്ക് പിന്നില്‍ ആറാമതായി. അതേസമയം അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനമാണ്.
അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ രാജ്യം ലീഡ് ഉയര്‍ത്തുകയായിരുന്നു. കണക്കുകൂട്ടല്‍ യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം 854.7 ബില്യണ്‍ ഡോളറായപ്പോള്‍ യുകെയുടെത് 816 ബില്യണ്‍ ഡോളറില്‍ തുടരുകയാണ്.
വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയിലേയ്ക്ക് തിരിച്ചെത്തിയതോടെ എംഎസ്‌സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇന്‍ഡക്‌സില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താകാനും ഇന്ത്യയ്ക്കായി. അതേസമയം രണ്ടാം പാദത്തില്‍ യുകെ ജിഡിപി വെറും 1% വളര്‍ച്ചയാണ് കാഴ്ചവക്കുന്നത്.
പണപ്പെരുപ്പം ക്രമീകരിച്ച ശേഷം അത് 0.1% ചുരുങ്ങി. രൂപയ്‌ക്കെതിരെ പൗണ്ട് 8 ശതമാനം താഴ്ചയിലെത്തിയതും ഡോളറിനെതിരെ ദുര്‍ബലമായതും ഇന്ത്യയ്ക്ക് ഗുണം ചെയ്തു.
ഡോളര്‍ മൂല്യത്തില്‍ ഈ വര്‍ഷം ഇന്ത്യ യുകെയെ മറികടന്നതായും ഐഎംഎഫ് റിപ്പോര്‍ട്ട് കാണിക്കുന്നു. ഇതോടെ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പിറകില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തുകയായിരുന്നു. ഒരു ദശാബ്ദം മുന്‍പ് ഇന്ത്യ 11ാം സ്ഥാനത്തും യുകെ അഞ്ചാം സ്ഥാനത്തുമായിരുന്നു.
ബോറിസ് ജോണ്‍സണിന്റെ പിന്‍ഗാമിയായി വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പ്രധാനമന്ത്രിവാകാനിരിക്കെയാണ് പുതിയ കണക്കുകള്‍ എന്ന പ്രത്യേകതയുണ്ട്. തിങ്കളാഴ്ചയാണ് ലിസ് ട്രെസിനെ കണ്‍സര്‍വേറ്റീവുകള്‍ നാമനിര്‍ദ്ദേശം ചെയ്യുക. പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള റേസില്‍ മുന്‍ ചാന്‍സലര്‍ റിഷി സുനക്കിനെതിരെ വ്യക്തമായ മുന്‍തൂക്കം നേടാന്‍ ലിസ് ട്രസിനായിരുന്നു.
പണപ്പെരുപ്പം നാല് ദശബ്ദത്തിലെ ഉയരത്തിലുള്ളപ്പോഴാണ് ലിസ് ട്രെസ് പ്രധാനമന്ത്രി പദമേറുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം 2024 വരെ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈയിടെ മുന്നറിയിപ്പ് നല്‍കി. അതേസമയം ഈ വര്‍ഷം ഇന്ത്യന്‍ ജിഡിപി ഏഴ് ശതമാനത്തിലധികം ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.






