വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനംബജറ്റ് ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ; കൂടുതൽ വരുമാനത്തിന് പുതുവഴികൾ തേടും, മിഷൻ സമുദ്രയ്ക്ക് സാധ്യത, അവതരണം ജൂൺ 19ലേക്ക് മാറ്റിയേക്കുംരാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ലകുതിപ്പിനൊരുങ്ങി വിഴിഞ്ഞംഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധന

വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനം

ന്യൂഡൽഹി: ചൈന, പാകിസ്താൻ അതിർത്തികളിൽനിന്നുള്ള വെല്ലുവിളി ശക്തമാകുന്ന പശ്ചാത്തലത്തിൽ, വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ (Rafale) യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നിർണ്ണായകമായ ഔദ്യോഗിക അപേക്ഷ (Letter of Request – LoR) ഇന്ത്യ അന്തിമമാക്കി.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ രേഖ ഫ്രാൻസിന് കൈമാറുമെന്ന്‌ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഏകദേശം 3.25 ലക്ഷം കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാർ, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായി മാറും.

അടുത്ത മാസം ആദ്യം വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്‌ ഫ്രാൻസ് സന്ദർശിക്കും. തുടർന്ന് ജൂൺ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിൽ എത്തും.

വാണിജ്യ ചർച്ചകൾ പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ നയങ്ങൾക്ക് അടിവരയിടുന്നതാണ് പുതിയ കരാറിലെ വ്യവസ്ഥകൾ. വാങ്ങാൻ ഉദ്ദേശിക്കുന്ന 114 വിമാനങ്ങളിൽ 90 എണ്ണവും ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന്റെ (Dassault Aviation) സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ തന്നെയാകും നിർമ്മിക്കുക. ബാക്കിയുള്ള 24 വിമാനങ്ങൾ മാത്രമാകും ഫ്രാൻസിൽനിന്ന് നേരിട്ട് എത്തിക്കുക.

ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനങ്ങളിൽ കുറഞ്ഞത് 50 ശതമാനത്തിലധികം തദ്ദേശീയമായ സാങ്കേതികവിദ്യകളും ഘടകങ്ങളും ഉൾപ്പെടുത്തണം എന്ന കടുത്ത വ്യവസ്ഥയും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത ആയുധങ്ങളായ അസ്ത്ര (Astra), ബ്രഹ്‌മോസ്-എൻജി (BrahMos-NG) എന്നിവ ഈ വിമാനങ്ങളിൽ ഘടിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.

കരാർ പ്രാബല്യത്തിലായാൽ രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖലയ്ക്കും സ്വകാര്യ പങ്കാളികൾക്കും വൻ തൊഴിലവസരങ്ങളും സാങ്കേതിക വളർച്ചയും സമ്മാനിക്കും.

നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഫൈറ്റർ സ്‌ക്വാഡ്രണുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. പഴയ മിഗ് വിമാനങ്ങൾ വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഈ കുറവ് നികത്താൻ റഫാൽ വിമാനങ്ങളുടെ വരവ് അടിയന്തിരമായി ആവശ്യമാണ്.

ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനങ്ങളായ തേജസ് (LCA Mk1A, Mk2), എഎംസിഎ (AMCA) എന്നിവ പൂർണ്ണമായി സജ്ജമാകുന്നത് വരെ വ്യോമപ്രതിരോധം ശക്തമാക്കാൻ ഇത് അനിവാര്യമാണ്.
വ്യോമസേനയുടെ പക്കൽ നിലവിലുള്ള മറ്റ് മുൻനിര യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് റഫാലിന്റെ സർവീസബിളിറ്റി റേറ്റ് (Serviceability Rate) 90 ശതമാനത്തിന് മുകളിലാണ്.

അതായത് എപ്പോഴും യുദ്ധസജ്ജമായിരിക്കാൻ ഈ വിമാനങ്ങൾക്ക് സാധിക്കും. പുതിയ കരാറിന്റെ ഭാഗമായി ഇന്ത്യയിൽ ഒരു റഫാൽ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) സൗകര്യം കൂടി സ്ഥാപിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്.

ഇത് വഴി ഭാവിയിൽ മറ്റ് ഏഷ്യൻ രാജ്യങ്ങൾ ഉപയോഗിക്കുന്ന റഫാൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും ഇന്ത്യയിൽ വെച്ച് നടത്താനും, ഇന്ത്യയെ ഒരു പ്രതിരോധ കയറ്റുമതി ഹബ്ബാക്കി മാറ്റാനും സാധിക്കും. കൂടുതൽ റഫാലുകൾ എത്തുന്നതോടെ പൈലറ്റുമാരുടെ പരിശീലനത്തിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമുള്ള ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ വ്യോമസേനയിൽ നിലവിൽ രണ്ടു സ്‌ക്വാഡ്രണുകളിലായി 36 റഫാൽ വിമാനങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നാവികസേനയ്ക്കായി കപ്പലുകളിൽ നിന്ന് പറന്നുയരാൻ കഴിയുന്ന 26 റഫാൽ-എം (Rafale M) വിമാനങ്ങൾ വാങ്ങാനും നടപടികൾ പുരോഗമിക്കുകയാണ്.

പുതിയ 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ വ്യോമസേനയുടെ റഫാൽ വ്യൂഹം 150-ന് മുകളിലായി ഉയരുകയും, ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ത്യയുടെ വ്യോമാധിപത്യം കൂടുതൽ ശക്തമാവുകയും ചെയ്യും.

X
Top