വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത് ആറു ലക്ഷത്തോളം കണ്ടെയ്നറുകൾഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്ആഗോള നിക്ഷേപക സംഗമം: 1,211 കോടിയുടെ നാല് പദ്ധതികൾക്ക് തുടക്കമായിഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രക്കാർ കൂടുന്നുഇന്ത്യന്‍ റീട്ടെയില്‍ മേഖല വളര്‍ച്ചയുടെ പാതയില്‍

സാംസങിനോട് 4380 കോടി രൂപ നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ

ദില്ലി: ഇന്ത്യയിലെ ഏകദേശം 4,380 കോടി രൂപ വരുന്ന നികുതി ആവശ്യത്തെ ട്രൈബ്യൂണലിൽ ചോദ്യം ചെയ്ത് കൊറിയൻ ടെക് ഭീമനായ സാംസങ്. നികുതി ആവശ്യം റദ്ദാക്കണമെന്ന് സാംസങ് ഇന്ത്യൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.

2018-നും 2021-നും ഇടയിൽ സാംസങ് ഒരു പ്രത്യേക നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ തെറ്റായി തരംതിരിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുവെന്നും അതുവഴി 10 മുതൽ 20 ശതമാനം വരെ കസ്റ്റംസ് തീരുവ അടയ്ക്കുന്നത് ഒഴിവാക്കിയെന്നും ആണ് സർക്കാർ ആരോപണം. മൊബൈൽ ടവറുകളിലും 4ജി നെറ്റ്‌വർക്കിംഗ് സിസ്റ്റങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണത്തിന് “റിമോട്ട് റേഡിയോ ഹെഡ്” എന്നാണ് പേര്.

എന്നാൽ വർഷങ്ങളായി റിലയൻസ് സമാനമായ രീതിയിൽ ഈ ഘടകം ഇറക്കുമതി ചെയ്യുന്നതിനാൽ, അധികൃതർക്ക് ഈ ബിസിനസ് രീതിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സാംസങ് ട്രൈബ്യൂണലിന് മുന്നില്‍ വാദിച്ചതായി കേസുമായി ബന്ധപ്പെട്ട രേഖകൾ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

മുംബൈയിലെ കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ (CESTAT) സാംസങ് 281 പേജുള്ള ഒരു ഹർജി സമർപ്പിച്ചു. കമ്പനി ഒരു തെറ്റും ഇക്കാര്യത്തില്‍ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

മൂന്ന് വർഷത്തേക്ക് യാതൊരു താരിഫും നൽകാതെ റിലയൻസ് സമാനമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിനാൽ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ ബിസിനസ് രീതിയെക്കുറിച്ച് പൂർണ്ണമായി അറിയാമായിരുന്നുവെന്ന് കമ്പനി പറഞ്ഞു.

2017 വരെ റിലയൻസും ഇതേ ഉപകരണങ്ങൾക്ക് നികുതിയില്ലാതെ ഓർഡർ നൽകിയിരുന്നുവെന്നും അന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നെന്നും, എന്നാൽ സാംസങിന് റിലയൻസ് ഇതിനെക്കുറിച്ച് ഒരു വിവരവും നൽകിയില്ലെന്നും സാംസങ് കമ്പനി അവകാശപ്പെടുന്നു.

ജനുവരിയിൽ നികുതി വകുപ്പ് പാസാക്കിയ ഉത്തരവ് തിടുക്കത്തിൽ നടപ്പിലാക്കിയതാണെന്നും കമ്പനിക്ക് തങ്ങളുടെ വാദം ശരിയായി അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും സാംസങ് പറയുന്നു.

തെറ്റായ വർഗ്ഗീകരണത്തോടെ മൊബൈൽ ടവറുകൾക്കുള്ള ഒരു പ്രധാന ഉപകരണം ഇറക്കുമതി ചെയ്തതിന് ഈ വർഷം ആദ്യം നികുതി അധികൃതർ സാംസങിനോട് 520 മില്യൺ ഡോളർ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.

കമ്പനി താരിഫിന്‍റെ 10-20 ശതമാനം ലാഭിച്ചതായി നികുതി വകുപ്പ് പറഞ്ഞിരുന്നു. തുടർന്ന് മുംബൈയിലെ കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ സാംസങ് ഈ നികുതി ആവശ്യത്തെ ചോദ്യം ചെയ്യുകയായിരുന്നു.

ഏപ്രിൽ 17-ന് സമർപ്പിച്ച ഫയലിംഗിലാണ് സാംസങ് റിലയൻസിന്‍റെ കാര്യം ചൂണ്ടിക്കാട്ടി പിഴ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. 281 പേജുള്ള രേഖകൾ സാംസങ് ട്രിബ്യൂണലിൽ സമർപ്പിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ രേഖ പരസ്യമാക്കിയിട്ടില്ലെങ്കിലും പക്ഷേ റോയിട്ടേഴ്‌സിന് അത് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇതുസംബന്ധിച്ച് റോയിട്ടേഴ്‌സ് അയച്ച ചോദ്യങ്ങൾക്ക് സാംസങും നികുതി അതോറിറ്റിയും മറുപടി നൽകിയില്ല.

ഈ നികുതി ആവശ്യങ്ങൾക്ക് പുറമേ, കമ്പനിയിലെ ഏഴ് ജീവനക്കാർക്ക് ഏകദേശം 81 മില്യൺ ഡോളർ (ഏകദേശം 682 കോടി രൂപ) പിഴയും അധികൃതർ ചുമത്തിയിട്ടുണ്ട്. ഈ പിഴയെ സാംസങ് ജീവനക്കാർ പ്രത്യേകം ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് നികുതി ആവശ്യത്തെ വെല്ലുവിളിക്കുന്ന രണ്ടാമത്തെ പ്രധാന വിദേശ കമ്പനിയാണ് സാംസങ്.

നേരത്തെ, ജർമ്മൻ വാഹന ബ്രാൻഡായ ഫോക്സ്‌വാഗൺ ഇറക്കുമതിക്കായി ഏകദേശം 1.4 ബില്യൺ ഡോളർ (ഏകദേശം 11,796 കോടി രൂപ) നികുതി ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്‍തിരുന്നു.

X
Top