തിരുവനന്തപുരം: പഴങ്ങളിൽ നിന്നും കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം (ഹോർട്ടി വൈൻ) ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾക്കു പ്രവർത്തനാനുമതി നൽകി ഒരു മാസം പിന്നിട്ടെങ്കിലും ഒരാൾ പോലും അപേക്ഷിച്ചില്ല.
വൈനറി തുടങ്ങാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിശദാംശങ്ങൾകൂടി ഉൾപ്പെടുത്തിവേണം അപേക്ഷ നൽകേണ്ടതെന്നു ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടം കണ്ടെത്തുന്നതിലെ താമസമാകാം അപേക്ഷ ലഭിക്കാത്തതിനു കാരണമെന്നാണു നിഗമനം.
വൈനറി തുടങ്ങാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിവരണം, സംസ്കരിക്കാനും സംഭരിക്കാനുമുള്ള സൗകര്യങ്ങളുടെ വിവരണം, സാങ്കേതിക കാര്യങ്ങൾ വിശദീകരിക്കുന്ന പ്രോജക്ട് റിപ്പോർട്ട്, പഴങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള റിപ്പോർട്ട്, സാമ്പത്തിക ഭദ്രത വ്യക്തമാക്കുന്ന സത്യവാങ്മൂലം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ പ്രാഥമികമായി പരിശോധിക്കേണ്ടതു ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അധ്യക്ഷനായ സാങ്കേതിക സമിതിയാണ്.
കൃഷിവകുപ്പ് അസി.ഡയറക്ടർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർ, പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അല്ലെങ്കിൽ ഫാക്ടറീസ്–ബോയ്‌ലേഴ്സ് ഇൻസ്പെക്ടർ എന്നിവർ അംഗങ്ങളാണ്.
സമിതിയുടെ ശുപാർശയോടെയാണ് എക്സൈസ് കമ്മിഷണർക്കു റിപ്പോർട്ട് നൽകേണ്ടത്. 15.5% വരെ ആൽക്കഹോൾ അടങ്ങിയതാണു ഹോർട്ടി വൈൻ.
ബവ്റിജസ് കോർപറേഷൻ വഴി മാത്രമേ വിൽക്കാൻ അനുവാദമുള്ളൂ. ഇതിനു കോർപറേഷനുമായി കരാറിലേർപ്പെടുകയും വേണം.