
ന്യൂഡല്‍ഹി: പാപ്പരത്വ നിയമത്തില്‍ നിര്‍ണ്ണായകമായ 40 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍.കടക്കാര്‍ക്കിടയിലെ തിരിച്ചടവ് പങ്കിടല്‍, ബിസിനസ്സ് പരാജയങ്ങളെ ക്രിമിനല്‍കുറ്റമല്ലാതാക്കല്‍, വന്‍ ബിസിനസുകളുടെ വേര്‍പിരിയല്‍, പൊതുതാല്‍പ്പര്യമുള്ള കേസുകളില്‍ സര്‍ക്കാരിന് പ്രത്യേക അധികാരം എന്നീ ഘടകങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് അവ. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.
ഫെബ്രുവരി ഏഴ് വൈകീട്ട് 5.30 വരെ അഭിപ്രായം രേഖപ്പെടുത്താം.
പ്രധാന നിര്‍ദ്ദേശങ്ങള്‍
തിരിച്ചടവ് പരാജയപ്പെട്ടാല്‍ ട്രൈബ്യൂണല്‍ പാപ്പരത്ത അപേക്ഷ സ്വീകരിക്കേണ്ടതുണ്ട്. അപേക്ഷകള്‍ നിരസിക്കാനുള്ള വിവേചനാധികാരം ട്രൈബ്യൂണലുകള്‍ക്കാണ്. പ്രക്രിയ വൈകി വരുന്ന ബിഡ്ഡുകളെ തടയാനും വ്യവഹാര കാലതാമസം ഒഴിവാക്കാനും ലക്ഷ്യമിടുന്നു.
ഒരു ഡെവലപ്പര്‍ ഡിഫോള്‍ട്ടാണെങ്കില്‍, ആഘാതമുള്ള പ്രോജക്റ്റുകള്‍ മാത്രമേ പാപ്പരത്തത്തിലേക്ക് തള്ളപ്പെടൂ. മറ്റ് പ്രൊജക്ടുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഒരു കോര്‍പ്പറേറ്റ് കടക്കാരന്റെ ആസ്തികള്‍ കമ്പനിയില്‍ നിന്ന് പ്രത്യേകമായി പരിഹരിക്കപ്പെടാം.
കടം നല്‍കിയവരില്‍ വലിപ്പ ചെറുപ്പം പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. ഭേദഗതി, സുരക്ഷിതമല്ലാത്ത വായ്പ നല്‍കിയവര്‍ക്കും സര്‍ക്കാറിനും പ്രയോജനം ചെയ്യും. പൊതുതാല്‍പ്പര്യം ഉള്‍പ്പെടുന്ന പാപ്പരത്ത കേസുകളില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
കമ്പനികള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഏകീകൃത പരിഹാരം, വേഗത്തിലുള്ള തീര്‍പ്പാക്കല്‍, വന്‍കിട കമ്പനികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച പാപ്പരത്വ പ്രക്രിയകള്‍, വ്യക്തിഗത ഗ്യാരന്റര്‍മാരില്‍ നിന്ന് വീണ്ടെടുക്കല്‍ കര്‍ശനമാക്കുക, പാപ്പരത്വ കോഡ് ലംഘനങ്ങള്‍ ക്രിമിനലില്‍ നിന്നും മാറ്റി സിവില്‍ കുറ്റമാക്കുക എന്നിവയും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു.
ഏഴ് വര്‍ഷം പഴക്കമുള്ള ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്സി കോഡാണ് നിലവിലുള്ള നിയമം. നേരത്തെ ഇത് വിജയമായിരുന്നെങ്കിലും വ്യവഹാരത്തിലെ കാലതാമസം പിന്നീടതിനെ കലുഷിതമാക്കി. പ്രത്യേകിച്ചും കോവിഡ് മഹാമാരിയ്ക്ക് ശേഷം.
നിയമം പ്രാബല്യത്തില്‍ വന്ന 2017 ല്‍ 12 വലിയ സ്ഥാപനങ്ങളുടെ പാപരത്വ നടപടികളാണ് തുടങ്ങിയത്. (ഡേര്‍ട്ടി ഡസന്‍ എന്നറിയപ്പെടുന്നു). ഇതില്‍ നാലെണ്ണം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള 2000 കേസുകളില്‍ 64 ശതമാനത്തിലും നിശ്ചിത പരിഹാര സമയം അതിക്രമിച്ചു.
ഈ ഘട്ടത്തിലാണ് പുതിയ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളത്.






