
മുംബൈ: പശ്ചിമേഷ്യാസംഘർഷം തുടങ്ങിയശേഷം രാജ്യത്ത് ഇന്ധനവില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾക്ക് സർക്കാർ നൽകിയത് 1.23 ലക്ഷം കോടി രൂപയെന്ന് റിപ്പോർട്ട്.
കൂടാതെ വളംമേഖലയിൽ സബ്‌സിഡിക്കായി വളം മന്ത്രാലയം ബജറ്റിൽ നിർദേശിച്ച വിഹിതത്തിൽ 100 ശതമാനംവരെ വർധനയ്ക്കും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇറാനിൽ അമേരിക്കയും ഇസ്രയേലുംചേർന്ന് നടത്തുന്ന ആക്രമണം ഇന്ത്യയുടെ ഇറക്കുമതിച്ചെലവിനത്തിൽ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
പെട്രോളും ഡീസലും എൽ.പി.ജി.യും വിലകുറച്ചുനൽകുന്നതുവഴി ദിവസം 650 കോടി രൂപയ്ക്കടുത്ത് നഷ്ടം എണ്ണ വിതരണക്കമ്പനികൾക്കുണ്ടാകുന്നുവെന്നാണ് സർക്കാർ കണക്ക്. അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനാൽ ഇതിൽ വ്യത്യാസമുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കമ്പനികളുടെ പ്രവർത്തനം തുടർന്നുപോകുന്നതിന് സാമ്പത്തികപിന്തുണ ഇവയ്ക്കാവശ്യമായി വരുന്നു. മേയ് 15-നുശേഷം എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും നാലുതവണ വില വർധിപ്പിച്ചിരുന്നു. മാർച്ച് 27-ന് സർക്കാർ എക്‌സൈസ് തീരുവയിനത്തിൽ പത്തുരൂപയുടെ കുറവുവരുത്തുകയും ചെയ്തിരുന്നു.
രാസവളത്തിനായി 3.4 ലക്ഷം കോടിയുടെ സബ്‌സിഡി ലഭ്യമാക്കണമെന്നാണ് വളം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ബജറ്റിൽ 1.71 ലക്ഷം കോടി രൂപയായിരുന്നു ഇതിനായി നീക്കിവെച്ചിരുന്നത്.
പുതിയ സാഹചര്യത്തിൽ ചെലവുകളുയർന്നതിനെത്തുടർന്നാണ് കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യവുമായി വളം മന്ത്രാലയം രംഗത്തുവരാൻ കാരണമായിരിക്കുന്നത്.
ഇത് ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണിപ്പോൾ. അതിനിടെ ചൈന ഇന്ത്യയിലേക്കുള്ള വളം വിതരണം പുനരാരംഭിച്ചിട്ടുണ്ടെന്നും സർക്കാർവൃത്തങ്ങൾ പറയുന്നു.






