ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖംപെട്രോൾ, ഡീസൽ കയറ്റുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രംഇന്ത്യ 6.9% വളർച്ച നേടുമെന്ന് ആർ‌ബി‌ഐ വാർഷിക റിപ്പോർട്ട്ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധി

ബാങ്കുകളില്‍ തട്ടിപ്പുകേസുകള്‍ കുറഞ്ഞെങ്കിലും നഷ്ടം കുതിച്ചുയര്‍ന്നു; ആശങ്കയായി ആര്‍ബിഐ റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ തട്ടിപ്പ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും, തട്ടിപ്പിലൂടെ നഷ്ടപ്പെട്ട ആകെ തുക മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നത്.

2026 സാമ്പത്തിക വര്‍ഷത്തില്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞെങ്കിലും, വായ്പകളിലും അഡ്വാന്‍സുകളിലുമുണ്ടായ വലിയ തട്ടിപ്പുകള്‍ ബാങ്കിംഗ് മേഖലയ്ക്ക് കനത്ത സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കിയത്.

കണക്കുകള്‍ പ്രകാരം, 2026-ല്‍ ബാങ്കിംഗ് മേഖലയില്‍ ആകെ നടന്നത് 48,021 കോടി രൂപയുടെ തട്ടിപ്പുകളാണ്. 2025 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 46.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11,013 കോടിയുമായി നോക്കുമ്പോള്‍, തട്ടിപ്പ് തുക നാലിരട്ടിയിലേറെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

എന്നാല്‍, കേസുകളുടെ എണ്ണത്തില്‍ നേര്‍വിപരീതമായ പ്രവണതയാണ് കാണാനായത്. 2024-ല്‍ 35,800 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2026-ല്‍ അത് 10,114 ആയി കുറഞ്ഞു. അതായത്, കേസുകളുടെ എണ്ണത്തില്‍ 71.7 ശതമാനത്തിന്റെ കുറവാണുണ്ടായത്.

പൊതുമേഖലാ ബാങ്കുകളെയാണ് തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. 2026-ല്‍ നടന്ന മൊത്തം തട്ടിപ്പുകളില്‍ 74.5 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ നേരിട്ട നഷ്ടം 35,709 കോടി രൂപയാണ്.

സ്വകാര്യ ബാങ്കുകളില്‍ 11,399 കോടി രൂപയുടെ തട്ടിപ്പുകളും നടന്നു. തട്ടിപ്പുകളില്‍ ഏറിയ പങ്കും, അതായത് 84.9 ശതമാനവും, വായ്പകളും അഡ്വാന്‍സുകളുമായി ബന്ധപ്പെട്ടാണ് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വായ്പ വിഭാഗത്തില്‍ മാത്രം 40,774 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.

അതേസമയം, ഡിജിറ്റല്‍ പേയ്‌മെന്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, കാര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. 2024-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 80.4 ശതമാനവും ഡിജിറ്റല്‍ തട്ടിപ്പുകളായിരുന്നെങ്കില്‍, 2026-ല്‍ അത് വെറും 2.9 ശതമാനമായി ചുരുങ്ങി. ഡിജിറ്റല്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട തുക 29 കോടി രൂപയായി കുറഞ്ഞു. ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയത് ഈ മേഖലയിലെ തട്ടിപ്പുകള്‍ കുറയാന്‍ കാരണമായി.

ബാങ്കിംഗ് ഗ്രൂപ്പുകള്‍ തിരിച്ചുള്ള വിലയിരുത്തലില്‍, പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളില്‍ തട്ടിപ്പുകേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും അവയില്‍ ഉള്‍പ്പെട്ട തുക വര്‍ഷങ്ങളായി ഉയരുകയാണെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

വായ്പ വിതരണത്തിലെ അട്ടിമറികളും ജാഗ്രതക്കുറവുമാണ് വലിയ തുക നഷ്ടപ്പെടാന്‍ കാരണമാകുന്നത്. തട്ടിപ്പുകള്‍ തടയുന്നതിനായി വായ്പ അഡ്വാന്‍സുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബാങ്കുകള്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

X
Top