അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ഓടെ പ്രവർത്തനക്ഷമമാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള അതിവേഗ റെയിൽ (എച്ച്എസ്ആർ) പാതയിലൂടെ 320 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സൂററ്റിനും ബിലിമോറയ്ക്കും ഇടയിൽ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ അതിവേഗ റെയിൽ പാതയിലൂടെ 508 കിലോമീറ്റർ ദൂരവും 12 സ്റ്റേഷനുകളിൽ സ്റ്റോപ്പും 320 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ട് നഗരങ്ങൾക്കുമിടയിലുള്ള നിലവിലെ ആറ് മണിക്കൂർ യാത്ര ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ 1.1 ലക്ഷം കോടി ചെലവിന്റെ 81% ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA) ആണ് ധനസഹായം നൽകുന്നത്.
2026ൽ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നും ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ ഹബീബ്ഗഞ്ച് മാതൃകയിൽ രാജ്യത്തുടനീളമുള്ള 199 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലാക്കാനുള്ള പദ്ധതി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.