
ഡെറിവേറ്റീവ്സ് വിഭാഗത്തിലെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ( Securities Transaction Tax -STT) വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ധനമന്ത്രി നിർമല സീതാരാമൻ ശക്തമായി ന്യായീകരിച്ചു. വരുമാനം വർധിപ്പിക്കാനല്ല, മറിച്ച് അമിതമായ ഊഹക്കച്ചവടം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് അവർ പറഞ്ഞു.
നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഈ വർദ്ധനവ് ‘ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസിന്’ (F&O) മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ക്യാഷ് മാർക്കറ്റിനെ ഇത് ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി.
“വരുമാനം ലക്ഷ്യമിട്ടല്ല ഞങ്ങൾ ഇത് ചെയ്തത്. എല്ലാ എസ്ടിടി നിരക്കുകളിലും മാറ്റം വരുത്തിയിട്ടില്ല. ഞങ്ങൾ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസിനെ മാത്രമേ സ്പർശിക്കുന്നുള്ളൂ. ക്യാഷ് മാർക്കറ്റിൽ മാറ്റമൊന്നുമില്ല,” ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ വിപണിയെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞുകൊണ്ട് അവർ പറഞ്ഞു.
വിപണി മൂല്യങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ച ധനമന്ത്രി, എന്നാൽ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഏർപ്പെടുന്ന ചെറുകിട നിക്ഷേപകർക്കുണ്ടാകുന്ന വലിയ നഷ്ടത്തിലാണ് സർക്കാരിന്റെ ആശങ്കയെന്ന് വ്യക്തമാക്കി.
“ഊഹക്കച്ചവട പ്രവണതകൾ വർധിക്കുകയാണ്. ജനങ്ങൾ പണം നഷ്ടപ്പെടുത്തുന്നത് നിങ്ങൾ നോക്കിനിൽക്കുകയാണോ എന്ന് ചോദിച്ച് നിരവധി രക്ഷിതാക്കളും മുതിർന്നവരും ധനമന്ത്രാലയത്തെ വിളിക്കാറുണ്ട്,” അവർ പറഞ്ഞു.
ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് വ്യാപാരത്തിൽ ഏർപ്പെടുന്ന 90 ശതമാനം പേർക്കും പണം നഷ്ടപ്പെടുന്നുണ്ടെന്ന പഠനങ്ങളെ അവർ ഉദ്ധരിച്ചു. ഊഹക്കച്ചവടം വ്യാപകമായ ഇടങ്ങളിൽ ഈ എസ്ടിടി വർധനവ് ഒരു തടസ്സമായി പ്രവർത്തിക്കുമെന്നും സെബി പോലുള്ള നിയന്ത്രണ ഏജൻസികൾ മറ്റ് സുരക്ഷാ മാർഗങ്ങളിലൂടെ റിസ്ക് കുറയ്ക്കുന്നത് തുടരുമെന്നും അവർ പറഞ്ഞു.
ഊഹക്കച്ചവടം തടയാൻ മറ്റ് വഴികൾ നോക്കാമായിരുന്നു എന്ന നിർദ്ദേശത്തോട് പ്രതികരിക്കവേ, സർക്കാരിന്റെ ഈ നീക്കം വളരെ ശ്രദ്ധാപൂർവം തയാറാക്കിയതാണെന്നും ഇതിന്റെ വ്യാപ്തി പരിമിതമാണെന്നും അവർ പറഞ്ഞു. “ഊഹക്കച്ചവടം കൂടുതലായ ഇടങ്ങളിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ മാത്രമാണ് ഞങ്ങൾ ശ്രമിച്ചത്.
ഞങ്ങൾ വിപണിയെ മൊത്തത്തിൽ തൊട്ടിട്ടില്ല. മറ്റ് എസ്ടിടി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല,” യഥാർത്ഥ നിക്ഷേപ പ്രവർത്തനങ്ങളെ തടസപ്പെടുത്താനല്ല, മറിച്ച് ഉയർന്ന റിസ്കുള്ള വ്യാപാര രീതികളിലെ അമിതമായ വർധനവ് പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു.
ക്യാപിറ്റൽ ഗെയിൻ ടാക്സിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, വർഷങ്ങളായി നികുതി നിരക്കുകൾ രഹസ്യമായി ഉയർത്തുകയാണെന്ന ആരോപണം അവർ തള്ളിക്കളഞ്ഞു. പകരം, എല്ലാ ആസ്തി വിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുന്നതിനുള്ള യുക്തിസഹമായ നടപടിയുടെ ഭാഗമാണ് ഈ മാറ്റങ്ങളെന്ന് അവർ വാദിച്ചു.
നികുതി നയങ്ങളിൽ സുസ്ഥിരത ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നിലവിലെ ചട്ടക്കൂട് നീതിയും പ്രവചനക്ഷമതയും തമ്മിൽ കൃത്യമായ ബാലൻസ് നിലനിർത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഞായറാഴ്ചത്തെ ബജറ്റ് പ്രസംഗത്തിൽ, ഡെറിവേറ്റീവ് (F&O) വ്യാപാരത്തിന്റെ എസ്ടിടി വർധിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. ഫ്യൂച്ചേഴ്സ് 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായി വർധിപ്പിച്ചു.
ഓപ്ഷൻസ് 0.1-0.125 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായി വർധിപ്പിച്ചു. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.






