
പഞ്ചസാര വില കൂടിയതിന്റെ ആശങ്ക മാറും മുമ്പേ, സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ മറ്റൊരു തിരിച്ചടി. മുട്ട വിലയും കുതിക്കുകയാണ്. പെട്രോളിൽ എഥനോൾ കലർത്തുന്നത് മുട്ടവിലയെ എങ്ങനെ ബാധിക്കും? കേൾക്കുമ്പോൾ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ രാജ്യത്തെ കോഴിവളർത്തൽ മേഖലയിൽ ഇതിന്റെ പ്രതിഫലനം ഇതിനകം തന്നെ പ്രകടമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടയ്ക്ക് പല വിപണികളിലും 8 മുതൽ 9 രൂപ വരെ നൽകേണ്ടിവരുന്നുണ്ട്. വരാനിരിക്കുന്ന ശീതകാലത്ത് വില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു.ശീതകാലത്ത് മുട്ടവില ₹20–25 വരെ ഉയർന്നേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.
ഇതിന് പിന്നിലെ പ്രധാന കണ്ണി മക്കച്ചോളമാണ്. കോഴിത്തീറ്റയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ മക്കച്ചോളം വലിയ അളവിൽ എഥനോൾ ഉൽപാദനത്തിനായി ഉപയോഗിക്കപ്പെടുന്നു. എഥനോൾ നിർമാണത്തിനുള്ള ആവശ്യം ഉയർന്നതോടെ മക്കച്ചോളത്തിന് ആവശ്യകത കൂടി. ഇതോടെ കോഴിത്തീറ്റ നിർമാണച്ചെലവും ഉയർന്നു.
കോഴിവളർത്തൽ ചെലവിന്റെ 65 മുതൽ 70 ശതമാനം വരെ തീറ്റയ്ക്കാണെന്നാണ് വ്യവസായ മേഖലയിലെ കണക്ക്. അതിനാൽ മക്കച്ചോളം വില ഉയരുന്നത് നേരിട്ട് കോഴിഫാമുകളുടെ ചെലവിൽ പ്രതിഫലിക്കും. ഈ അധിക ചെലവ് ഒടുവിൽ മുട്ടവിലയിലും ഉപഭോക്താവിന്റെ പോക്കറ്റിലും എത്തുന്നു.
ഇതിന് പുറമെ കാലാവസ്ഥ, കോഴികളുടെ ഉൽപാദനം, രോഗബാധ, തീറ്റയിലെ മറ്റ് അസംസ്കൃത വസ്തുക്കളുടെ വില, വിപണിയിലെ ആവശ്യകത എന്നിവയും മുട്ടവിലയെ സ്വാധീനിക്കുന്നുണ്ട്. ശീതകാലത്ത് മുട്ടയുടെ ഉപഭോഗം സാധാരണയായി ഉയരുന്നതിനാൽ വരും മാസങ്ങളിൽ ആവശ്യകത കൂടാം. ഉൽപാദനച്ചെലവും ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ മുട്ടവിലയ്ക്ക് വീണ്ടും കുതിപ്പുണ്ടാകാനുള്ള സാധ്യതയുണ്ട്.
അതായത്, എഥനോൾ നയത്തിന്റെ പ്രതിഫലനം പെട്രോൾ പമ്പിൽ മാത്രം കാണണമെന്നില്ല. മുട്ടയുടെ വിലയിലും അതിന്റെ ചൂട് അനുഭവപ്പെടാം. പഞ്ചസാര മുതൽ മുട്ട വരെ ഭക്ഷണച്ചെലവ് കൂടുമ്പോൾ സാധാരണക്കാരന്റെ മാസബജറ്റിലും കണക്കുകൂട്ടൽ താളം തെറ്റുകയാണ്.






