
ന്യൂഡൽഹി: പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജലസംഭരണികള്‍, കനാലുകള്‍, വ്യവസായ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 102 ഗിഗാവാട്ട് സൗരോര്‍ജ ഉല്‍പാദന ശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ നിലവിലെ സ്ഥാപിത സൗരോര്‍ജ ശേഷി ഏകദേശം 162 ഗിഗാവാട്ടാണ്. പുതിയ പദ്ധതി പൂര്‍ണമായി നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം ഏകദേശം ഒരു കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയില്‍ വൈദ്യുതി, ഇന്ധന ആവശ്യകത അതിവേഗം വര്‍ധിച്ചുവരികയാണ്. ഒരേസമയം ആഭ്യന്തര എണ്ണ-വാതക ഉല്‍പാദനം വര്‍ധിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ ശേഷി വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാല ഊര്‍ജ സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.






