
ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധനവില വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. അത്തരത്തില്‍ യാതൊരു ആലോചനയും നിലവില്‍ ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ 29-ന് അവസാനിക്കുന്നതോടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇന്ധനവിലയില്‍ ആഗോള വിപണിയിലെ വര്‍ധനവിന് ആനുപാതികമായ മാറ്റം രാജ്യത്തെ ചില്ലറ വില്‍പ്പനയില്‍ ഇല്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇത് പ്രതിമാസം ഏകദേശം 27,000 കോടിയുടെ നഷ്ടം ഉണ്ടാക്കുന്നുവെന്നും എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ധനവില വര്‍ധിച്ചേക്കുമെന്ന കൊട്ടക് റിപ്പോര്‍ട്ടും പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമോ?
അതേസമയം, ഈ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. വില വര്‍ധിപ്പിക്കാനുള്ള യാതൊരു നിര്‍ദേശവും നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങളും ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും ആഗോള ക്രൂഡ് ഓയില്‍ വിതരണം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി അളവില്‍ 15 ശതമാനം വരെ കുറവുണ്ടായിട്ടും, അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവ് കാരണം പ്രതിദിന ഇറക്കുമതി ചെലവ് ഏകദേശം 190 മുതല്‍ 210 ദശലക്ഷം ഡോളര്‍ വരെ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ ആനുപാതികമായ മാറ്റം രാജ്യത്തെ ചില്ലറ വില്‍പ്പനയില്‍ വേണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ആവശ്യം.






