
ന്യൂഡൽഹി: സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ആർബിഐ സ്വർണശേഖരം വിറ്റഴിച്ചതായി പുറത്ത് വന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്രം.
12 ബില്യൺ ഡോളർ അതായത് 1.14 ലക്ഷം കോടിരൂപയുടെ സ്വർണ ശേഖരം വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ആർബിഐ സ്വർണം വിറ്റെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്നാണ് കേന്ദ്രം പ്രതികരിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് ബ്ലൂംബെർഗ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് കണ്ടെത്തിയത്.
പശ്ചിമേഷ്യൻ സംഘർഷം സാമ്പത്തിക മേഖലയെ ബാധിച്ച സാഹചര്യത്തിൽ പ്രതിസന്ധി തടയാൻ നടപടികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെന്ന് തരത്തിലാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. ക്രൂഡ് ഓയിൽ വിലവർധന, രൂപയുടെ മൂല്യത്തകർച്ച,വിദേശ നിക്ഷേപം പിൻവലിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തിയതാണ് നടപടിക്ക് കാരണമായതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
വിദേശനാണ്യ ശേഖരത്തെ സംരക്ഷിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം ഇന്ത്യയിലേക്ക് എത്തിക്കുവാനുള്ള ശ്രമവും തുടരുകയാണെന്നും സൂചനയുണ്ട്.
മെയ് 22 ന് മുൻപായാണ് സ്വർണശേഖരം വിറ്റഴിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാലയളവിൽ വിദേശ കറൻസി ആസ്തികളിൽ 7.5 ബില്യൺ ഡോളറിന്റെ വർധനവ് ഉണ്ടായതായും പറയുന്നു.
അതേസമയം വിദേശനാണ്യ വിനിമയ ഒഴുക്ക് കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഇന്ധന വിലയിലെ വർധനവും വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവയിൽ കുത്തനെയുള്ള വർധനവും ഈ നടപടികളിൽ ഉൾപ്പെടുന്നു.






