Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ബാങ്കുകളുടെ നാലാം പാദ ഫല അവലോകനം: ആരോഗ്യകരമായ വായ്പാ വളര്‍ച്ച, ശക്തമായ മാര്‍ജിന്‍, വരുമാന നേട്ടം

ന്യൂഡല്‍ഹി: വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രകടനം പ്രതീക്ഷകള്‍ക്കനുസൃതമായിരുന്നു. നാലാം പാദകോര്‍പ്പറേറ്റ് ലാഭം ആരോഗ്യകരമായി തുടര്‍ന്നപ്പോള്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖലയുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ശക്തമായ വായ്പാ വളര്‍ച്ച, ആരോഗ്യകരമായ മാര്‍ജിന്‍, ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയാണ് ബാങ്ക് മേഖല പ്രകടനത്തില്‍ എടുത്തുപറയേണ്ടത്.

അതില്‍ തന്നെ സ്വകാര്യമേഖല മികച്ച അറ്റ പലിശവരുമാനം (എന്‍ഐഐ) രേഖപ്പെടുത്തി. അതേസമയം പൊതുമേഖലയുടെ വളര്‍ച്ച മിതമാണ്. പ്രീ-പ്രൊവിഷന്‍ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് (പിപിഒപി),ഫീസ് വരുമാനം, നിയന്ത്രിത ട്രഷറി നേട്ടങ്ങളാണ് മൊത്തം മേഖലയെ തുടണച്ചത്.

ഇതോടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനവും തുടര്‍ച്ചയായി 14 ശതമാനവും മെച്ചപ്പെട്ടു. സ്ലിപ്പേജുകള്‍ നിയന്ത്രണത്തില്‍ വരുത്താനും ആസ്തി ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനുമായിട്ടുണ്ട്. മുന്‍നിര ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 12,047.5 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്.

19.8 ശതമാനം ഉണര്‍വ്. എന്‍ഐഐ 23.7 ശതമാനം ഉയര്‍ന്ന് 23,351.8 കോടി രൂപയായപ്പോള്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 1.23 ശതമാനത്തില്‍ നിന്ന് മൊത്തം അഡ്വാന്‍സിന്റെ 1.12 ശതമാനമായി കുറഞ്ഞു. ഇതിനാല്‍ ആസ്തി ഗുണനിലവാരം തുടര്‍ച്ചയായി മെച്ചപ്പെട്ടു.

ഐസിഐസിഐ ബാങ്ക് 9122 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികം. എന്‍ഐഐ 40.2 ശതമാനം ഉയര്‍ന്ന് 17667 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 4.90 ശതമാനത്തില്‍ നിന്നും 4 ശതമാനമായി കുറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം, 16,694 കോടി രൂപ രേഖപ്പെടുത്തി. മുന്‍വര്‍ഷ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 83 ശതമാനം അധികം. 2023 സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 50232 കോടി രൂപയാണ്.

അറ്റ പലിശ വരുമാനം 29.5 ശതമാനം ഉയര്‍ന്ന് 40392 കോടി രൂപയായപ്പോള്‍ ആസ്തി ഗുണമേന്മയും വര്‍ദ്ധിച്ചു. 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 90027 കോടി രൂപയായി കുറയുകയായിരുന്നു.

മുന്‍വര്‍ഷത്തിലിത് 1.12 ലക്ഷം കോടി രൂപയായിരുന്നു. ജിഎന്‍പിഎ റേഷ്യോ നാലാംപാദത്തില്‍ 278 ശതമാനമായാണ് ഇടിഞ്ഞത്. സ്വകാര്യ വായ്പാ ദാതാവായ ആക്‌സിസ് ബാങ്ക് അതേസമയം 5728.42 കോടി രൂപ അറ്റ നഷ്ടം നേരിട്ടു. സിറ്റി ബാങ്ക് ഇന്ത്യ കണ്‍സ്യൂമര്‍ ഡിവിഷന്‍ വാങ്ങിയതിനെ തുടര്‍ന്നാണിത്. എന്നാല്‍ അറ്റ പലിശ വരുമാനം 33 ശതമാനം ഉയര്‍ന്ന് 11742 കോടി രൂപയായിട്ടുണ്ട്.

അറ്റ പലിശ മാര്‍ജിന്‍ 4.22 ശതമാനമായി. 73 ബേസിസ് പോയിന്റ് വര്‍ധനവ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കും പ്രതീക്ഷകളെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്. സ്റ്റാന്റലോണ്‍ അറ്റാദായം 50 ശതമാനം വര്‍ദ്ധിച്ച് 2040.51 കോടി രൂപയും എന്‍ഐഐ 17 ശതമാനം ഉയര്‍ന്ന് 4669.46 കോടി രൂപയുമായി. മൊത്തത്തില്‍ സ്വകാര്യബാങ്കുകള്‍ വളര്‍ച്ച അതേപടി നിലനിര്‍ത്തി.

പൊതുമേഖല ബാങ്കുകളില്‍ വായ്പ വളര്‍ച്ചയും ആരോഗ്യകരമായ ആസ്തി ഗുണമേന്മയും ദൃശ്യമായപ്പോള്‍ സ്വകാര്യമേഖലയുടെ എന്‍ഐഐയും പിപിഒപിയും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റീട്ടെയില്‍, എംഎസ്എംഇ മേഖലകള്‍ കൂടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ആരോഗ്യകരമായ വീണ്ടെടുപ്പിന് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്കായി.

നിഫ്റ്റി 2023 സാമ്പത്തിക വര്‍ഷം 11% ഇപിഎസ് വളര്‍ച്ചയോടെയാണ് അവസാനിപ്പിച്ചത്.

X
Top