
മുംബൈ: യുഎസ് ആസ്ഥാനമായ ഹിന്ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിനും സ്ഥാപകന്‍ ഗൗതം അദാനിയ്ക്കും സെബിയുടെ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഇന്ത്യ) ക്ലീന്‍ ചിറ്റ്. തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി,അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയുള്‍പ്പടെയുള്ള ഓഹരികള്‍ ഉയര്‍ന്നു.
തങ്ങളുടെ കമ്പനികളുടെ ഓഹരി വിലകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് ബന്ധപ്പെട്ട കക്ഷികള്‍ വഴി ഫണ്ട് കൈമാറിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇന്‍സൈഡര്‍ ട്രേഡിംഗ്, മാര്‍ക്കറ്റ് കൃത്രിമത്വം, ഓഹരി ഉടമകള്‍ക്ക് ബാധകമായ മാനദണ്ഡങ്ങളുടെ ലംഘനം എന്നീ ആരോപണങ്ങളും ഗ്രൂപ്പ് നേരിട്ടു.
എന്നാല്‍ ഇടപാടുകള്‍ നിയമവിധേയമാണെന്നും വെളിപെടുത്തല്‍ ആവശ്യകതകള്‍ ലംഘിച്ചിട്ടില്ലെന്നും സെബി കണ്ടെത്തി. അതുകൊണ്ടുതന്നെ എക്‌സിക്യുട്ടീവുകളേയോ കമ്പനികളേയോ ഇതില്‍ ബാധ്യസ്ഥരാക്കേണ്ട ആവശ്യമില്ല. ഇവര്‍ക്കെതിരെ പിഴ ചുമത്താനും 0ലക്കാനും സാധിക്കില്ല.
സമഗ്ര അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ടെന്നും സെബി പറയുന്നു. അദാനി എന്റര്‍പ്രൈസസിലേക്കും അദാനി പവറിലേക്കും ഫണ്ട് എത്തിക്കുന്നതിന് അവരുടെ ഷെല്‍ കമ്പനികളെ അദാനി ഗ്രൂപ്പ് ഉപയോഗിച്ചുവെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ പ്രധാന ആരോപണം. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിവ് നേരിട്ടു.
ഏകദേശം 100 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമാണ് ചോര്‍ന്നത്. അതേസമയം ഷോര്‍ട്ട് കവറിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 2023 ജനുവരിയില്‍ പ്രവര്‍ത്തനം നിര്‍ത്തി.