അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

സ്വര്‍ണ്ണ പണയ വായ്പകളിൽ 3.8 മടങ്ങ് വര്‍ദ്ധനവ്

കൊച്ചി: രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണിയില്‍ ബാലന്‍സ് ഷെയര്‍ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ പണയ വായ്പകള്‍ അതിവേഗം വളര്‍ന്ന് രണ്ടാം സ്ഥാനത്തെത്തിയതായി ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ ‘ഗോള്‍ഡ് ലോണ്‍ ലാന്‍ഡ്സ്കേപ്പ്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മാര്‍ച്ചിന് ശേഷം സ്വര്‍ണ്ണ പണയ വായ്പ 3.8 മടങ്ങ് വര്‍ധിച്ചപ്പോള്‍ റീട്ടെയില്‍ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോയിലുണ്ടായിരുന്ന വിഹിതം 5.9 ശതമാനത്തില്‍ നിന്ന് 2025 ഡിസംബറോടെ 11.1 ശതമാനമായി ഉയര്‍ന്നു.

വായ്പാ തുകയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2022-ലെ ആദ്യ പാദത്തില്‍ 90,000 രൂപ ആയിരുന്ന ശരാശരി വായ്പാ തുക 2025 നാലാം പാദത്തോടെ 1.96 ലക്ഷം രൂപയായി ഉയര്‍ന്നു. അതേസമയം പുതുതായി അനുവദിച്ച വായ്പകളുടെ മൊത്തം മൂല്യം 5.1 മടങ്ങ് വര്‍ധിച്ചതും വിപണിയുടെ വ്യാപ്തിയും മൂല്യവും ഉയരുന്നതിന്‍റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്‍ബിഎഫ്സികളും പൊതുമേഖലാ ബാങ്കുകളും ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്‍ബിഎഫ്സികളുടെ വിഹിതം 2022 മാര്‍ച്ചില്‍ 7 ശതമാനത്തില്‍ നിന്ന് 2025 ഡിസംബറില്‍ 11 ശതമാനമായി ഉയര്‍ന്നപ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 57 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി വര്‍ധിച്ചു. വായ്പ എടുക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 2025-ല്‍ മൊത്തം വായ്പ അപേക്ഷകരില്‍ 39 ശതമാനവും സ്ത്രീകളാണ്.

സ്വര്‍ണ്ണ വായ്പ വിതരണത്തില്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ളവരുടെ വിഹിതം 2022-ലെ 43 ശതമാനത്തില്‍ നിന്നും 2025-ല്‍ ഏകദേശം 52 ശതമാനമായി ഉയര്‍ന്നു. അതേസമയം വായ്പാ വിപണിയിലേക്ക് പുതുതായി എത്തുന്നവരുടെ പങ്കാളിത്തം ഇതേ കാലയളവില്‍ 12 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറഞ്ഞു.

രാജ്യത്ത് സ്വര്‍ണത്തിന് സാമ്പത്തികവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ട്. സ്വര്‍ണ്ണ വായ്പകള്‍ ഇപ്പോള്‍ കേവലം ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി മാത്രമല്ല മറിച്ച് വീടുകളിലെ സാമ്പത്തിക ആസൂത്രണത്തിന്‍റെ ഭാഗമായി മാറി. ഉപഭോക്തൃ സ്വീകാര്യതയും വായ്പദാതാക്കളുടെ ആത്മവിശ്വാസവും ഇതിലൂടെ പ്രകടമാകുന്നുവെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ ഭവേഷ് ജയിന്‍ പറഞ്ഞു.

വായ്പാ വിപണി വളരുമ്പോഴും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പ എടുത്തവരില്‍ തിരിച്ചടവ് മുടക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു വായ്പ നല്‍കുന്നതിന് മുന്‍പ് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷിയും മറ്റ് സാമ്പത്തിക ബാധ്യതകളും കൃത്യമായി പരിശോധിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

നിലവില്‍ ഇന്ത്യയിലെ റീട്ടെയില്‍ ക്രെഡിറ്റ് വിപണിയില്‍ 27.8 ശതമാനം വിഹിതവുമായി ഭവന വായ്പകളാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഈ മേഖലയിലെ വേഗത്തിലുള്ള വളര്‍ച്ചയ്ക്കൊപ്പം കൂടുതല്‍ ശക്തമായ റിസ്ക് നിയന്ത്രണവും ആവശ്യമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2025 ജൂണില്‍ അവസാനിച്ച ആറുമാസ കാലയളവില്‍ 60 ദിവസത്തില്‍ കൂടുതല്‍ വൈകിയ തിരിച്ചടവ് നിരക്ക് 1.1 ശതമാനമായി രേഖപ്പെടുത്തി. ഉയര്‍ന്ന വായ്പാ എടുത്തിട്ടുള്ള ഉപഭോക്താക്കളില്‍ ഇത് കൂടുതല്‍ ഉയര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ വായ്പ വിപണി വേഗത്തില്‍ വളരുമ്പോള്‍ വായ്പദാതാക്കള്‍ വളര്‍ച്ചയും സൂക്ഷ്മതയും തമ്മില്‍ സമതുലനം പാലിക്കേണ്ടത് നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top