
തിരുവനന്തപുരം: ശ്രീലങ്കയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഇന്ധനം നിറച്ച വിമാനങ്ങളുടെ എണ്ണം 100 കടന്നു. സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളും ഇന്ധനക്ഷാമം രൂക്ഷമാക്കിയതിനെ തുടർന്നാണ് ശ്രീലങ്കയിൽനിന്നുള്ള വിമാനങ്ങൾ ഇന്ധനം നിറയ്ക്കാനായി കേരളത്തിലെ വിമാനത്താവളങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.
ശ്രീലങ്കയ്ക്ക് അടുത്തായതിനാൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് കൂടുതൽ വിമാനങ്ങൾ എത്തിയത്. ശ്രീലങ്കയിൽനിന്ന് ഇന്നലെ വരെ 101 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതിൽ ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളുണ്ട്.
ശ്രീലങ്കയിൽനിന്ന് ഓസ്ട്രേലിയയിലെ മെൽബൺ, സിഡ്നി, ഫ്രാൻസിലെ ഫ്രാങ്ക്ഫട്ട്, പാരീസ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങളാണിവ. ഫ്ലൈ ദുബായിയുടെ 11, എയർ അറേബ്യ 10, ഒമാൻ എയർ 9, ഗൾഫ് എയർ 6 എന്നീ വിമാനങ്ങളും ഇവിടെനിന്ന് ഇന്ധനം നിറച്ചു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കയിലെത്തിയ ശേഷമാണ് ഈ വിമാനങ്ങൾ തലസ്ഥാനത്ത് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതുവരെ 5,000 കിലോലീറ്റർ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) ആണ് വിമാനങ്ങളിൽ നിറച്ചത്.