
ന്യൂഡൽഹി: ഉയർന്ന ചെലവുകളുടെ പശ്ചാത്തലത്തിൽ 2022 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ വേദാന്ത ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 60.8 ശതമാനം ഇടിഞ്ഞ് 1,808 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 4,615 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയതായി വേദാന്ത ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
എന്നിരുന്നാലും അവലോകന പാദത്തിലെ ഏകീകൃത വരുമാനം കഴിഞ്ഞ വർഷത്തെ 31,074 കോടി രൂപയിൽ നിന്ന് 37,351 കോടി രൂപയായി ഉയർന്നു. അതേസമയം പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) 24 ശതമാനം കുറഞ്ഞ് 8,038 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ മാർജിൻ 40 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ചുരുങ്ങി.
സെപ്റ്റംബർ പാദത്തിലെ പ്രകടനത്തെ ദുർബലമായ ചരക്ക് വില ബാധിച്ചതായി കമ്പനി പറഞ്ഞു. പ്രസ്തുത പാദത്തിൽ കമ്പനിയുടെ അലുമിനിയം ഉൽപ്പാദനം 3 ശതമാനം വർദ്ധിച്ചപ്പോൾ സിങ്ക് ഉൽപ്പാദനം 3 ശതമാനം ഉയർന്നു. അതേസമയം ഓയിൽ ആൻഡ് ഗ്യാസിന്റെ ശരാശരി പ്രതിദിന മൊത്ത പ്രവർത്തന ഉൽപ്പാദനം 15 ശതമാനം ഇടിഞ്ഞ് 140,471 ബിഎപിഡി ആയതായി കമ്പനി അറിയിച്ചു.
കൂടാതെ ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ ചെലവ് 33,221 കോടി രൂപയായി വർധിച്ചു. ഒരു വൈവിധ്യമാർന്ന പ്രകൃതിവിഭവ കമ്പനിയാണ് വേദാന്ത ലിമിറ്റഡ്.