
വാഷിങ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാർ അവസാന ഘട്ടത്തിലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ആദ്യം സമ്മതിച്ച കരാറുകളിലൊന്നായതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ അനുകൂലമായ നിബന്ധനകള്‍ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് ഫോറത്തിന്റെ (യുഎസ്‌ഐഎസ്പിഎഫ്) എട്ടാംപതിപ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈയാഴ്ച ഡല്‍ഹിയില്‍ നടക്കുമെന്ന് കരുതുന്ന അവസാനവട്ട ഇന്ത്യ-യുഎസ് മുഖാമുഖ ചർച്ചകള്‍ക്ക് മുന്നോടിയായാണ് വാണിജ്യ സെക്രട്ടറിയുടെ പരാമർശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഗണ്യമായി വികസിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി കരാർ അന്തിമമാക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യയും വ്യക്തമാക്കി. തിങ്കളാഴ്ച ഫ്രാൻസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ, പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും പരസ്പരമുള്ള വ്യാപാരങ്ങള്‍ക്ക് മുൻഗണന നല്‍കാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേർന്ന് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപിച്ചത്. ഈവർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളില്‍ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്ന ആദ്യഘട്ടത്തിന്റെ ഭാഗമായി മള്‍ട്ടി-സെക്ടർ കരാറായിട്ടാണ് നിർദിഷ്ട കരാർ വിഭാവനം ചെയ്തത്.
ജൂണ്‍ അവസാനത്തോടെ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഇടക്കാല കരാറിനെക്കുറിച്ചുള്ള ചർച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി യുഎസില്‍നിന്നുള്ള ഒരു പ്രതിനിധിസംഘം നിലവില്‍ ഇന്ത്യ സന്ദർശിക്കുന്നുണ്ട്.