
ലണ്ടൻ: ഉപയോക്താക്കളുടെ എണ്ണം വർധിക്കുമ്പോഴും വരുമാനം ഇടിഞ്ഞതിനാൽ ത്രൈമാസ നഷ്ടം രേഖപ്പെടുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇങ്ക്. കോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് കമ്പനി ഏറ്റെടുക്കുമോ എന്നതുമായി ബന്ധപ്പെട്ട മാസങ്ങൾ നീണ്ട ചർച്ചയ്ക്കിടെ സോഷ്യൽ മീഡിയ ബിസിനസ്സ് എങ്ങനെ പ്രവർത്തിച്ചുവെന്ന് സോഷ്യൽ മീഡിയ കമ്പനിയുടെ ഏറ്റവും പുതിയ ത്രൈമാസ വരുമാന കണക്കുകൾ കാണിക്കുന്നു. ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ വരുമാനം 1% ഇടിഞ്ഞ് 1.18 ബില്യൺ ഡോളറിലെത്തി, ഇതോടെ കമ്പനിക്ക് 270 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി.
പരസ്യ വ്യവസായത്തിലെ ബുദ്ധിമുട്ടുകളും, മസ്‌കിന്റെ ഏറ്റെടുക്കൽ ബിഡ് സംബന്ധിച്ച അനിശ്ചിതത്വവുമാണെന്ന് വരുമാനം ഇടിവിന് കാരണമായതെന്ന് കമ്പനി പറഞ്ഞു. എന്നാൽ, പ്രസ്തുത പാദത്തിൽ ട്വിറ്ററിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം 16.6 ശതമാനം വർധിച്ച് 237.8 ദശലക്ഷത്തിലെത്തി. മസ്ക്കിന്റെ ഏറ്റെടുക്കൽ തീർച്ചപ്പെടുത്തിയിട്ടില്ലാത്തതിനാൽ കമ്പനി അതിന്റെ സാധാരണ ത്രൈമാസ വരുമാന കോൺഫറൻസ് കോൾ നടത്തുകയോ ഷെയർഹോൾഡർ ലെറ്റർ നൽകുകയോ ചെയ്യില്ലെന്ന് ട്വിറ്റർ ഇങ്ക് അറിയിച്ചു.