
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി ഇന്ന് അവസാനിക്കുന്നതിന് മുമ്പ്, അത് നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള അന്തിമ നിർദ്ദേശം ലഭിക്കുന്നത് വരെ ഇത് തുടരും. വെടിനിർത്തൽ നീട്ടിയെങ്കിലും ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കിയുള്ള യുഎസ് സൈന്യത്തിന്റെ ഉപരോധം തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെഡി വാൻസ് നടത്താനിരുന്ന പാകിസ്ഥാൻ യാത്ര വൈറ്റ് ഹൗസ് റദ്ദാക്കി. ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. വെടിനിർത്തൽ നീട്ടിയതിനെ ഐഎഇഎ മേധാവി റാഫേൽ ഗ്രോസി സ്വാഗതം ചെയ്തു.
യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ 3,375 പേരും ലെബനനിൽ 2,290 പേരും കൊല്ലപ്പെട്ടു. മേഖലയിൽ 13 യുഎസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ചർച്ചകളിലെ അനിശ്ചിതത്വം കാരണം ആഗോള വിപണിയിൽ ഓഹരി വില ഇടിയുകയും എണ്ണവില വർദ്ധിക്കുകയും ചെയ്തു. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 100 ഡോളറിലേക്ക് ഉയർന്നു.
യുദ്ധം പുനരാരംഭിച്ചാൽ മേഖലയിലെ എണ്ണ വ്യവസായം തകർക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ആക്രമണത്തിന് അയൽരാജ്യങ്ങൾ യുഎസിനെ സഹായിച്ചാൽ ആ രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇറാൻ അറിയിച്ചു.






