സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

മ്യൂച്വൽഫണ്ടിലെ മൊത്തം ‘കേരള നിക്ഷേപം’ 90,000 കോടി കടന്നു

മുംബൈ: മ്യൂച്വൽഫണ്ടിലെ മൊത്തം ‘കേരള നിക്ഷേപം’ ചരിത്രത്തിലാദ്യമായി 90,000 കോടി രൂപ ഭേദിച്ചു. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുപ്രകാരം മേയിൽ കേരളത്തിൽ നിന്നുള്ള മൊത്ത നിക്ഷേപം 91,270.95 കോടി രൂപയിലെത്തി. ഏപ്രിലിലെ 87,897.02 കോടി രൂപയെന്ന റെക്കോർഡാണ് മറികടന്നത്.

കഴിഞ്ഞ ഡിസംബറിൽ 87,894.26 കോടി രൂപയിലെത്തിയ മൊത്ത നിക്ഷേപം പിന്നീടുള്ള മാസങ്ങളിൽ കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ 82,933.22 കോടി രൂപയായി ഇടിയുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ടുമാസങ്ങളിലായി വൻ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. ദേശീയതലത്തിലെ പ്രതികൂല ട്രെൻഡിനെയും മറികടന്നാണ് ഏപ്രിലിലും മേയിലും നേട്ടം.

ഇക്വിറ്റിയിലും ഗോൾഡിലും കുതിച്ചുകയറ്റം
ദേശീയതലത്തിൽ കഴിഞ്ഞമാസം മ്യൂച്വൽഫണ്ട് ഇക്വിറ്റി നിക്ഷേപം 21.66% ഇടിഞ്ഞിരുന്നു. എന്നാൽ, ഇക്വിറ്റി അധിഷ്ഠിത സ്കീമുകളിൽ കേരളത്തിൽ നിന്നുള്ള മൊത്ത നിക്ഷേപം ഏപ്രിലിലെ 65,013.89 കോടി രൂപയിൽ നിന്ന് 67,608.60 കോടി രൂപയായി ഉയർന്നു.

കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ നിക്ഷേപം പക്ഷേ, ഏപ്രിലിലെ 6,281.38 കോടി രൂപയിൽ നിന്ന് 6,078.59 കോടി രൂപയായി കുറഞ്ഞു. മറ്റ് കടപ്പത്രാധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം 7,762.84 കോടി രൂപയിൽ നിന്നുയർന്ന് 8,414.76 കോടി രൂപയിലെത്തി.

കടപ്പത്ര, ഓഹരി ഫണ്ടുകളിൽ ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലേത് 6,955.45 കോടി രൂപയായിരുന്നത് 7,195.20 കോടി രൂപയായി. വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് ഓവർസീസ് നിക്ഷേപം 374.65 കോടി രൂപയിൽ നിന്നുയർന്ന് 415.06 കോടി രൂപയിലുമെത്തി.

ഗോൾഡ് ഇടിഎഫിലെ പണം 331.97 കോടി രൂപയായി മെച്ചപ്പെട്ടു. ഏപ്രിലിൽ ഇത് 312.57 കോടി രൂപയായിരുന്നു. മറ്റ് ഇടിഎഫുകളിലെ നിക്ഷേപം 1,196.22 കോടി രൂപയിൽ നിന്നുയർന്ന് 1,226.79 കോടി രൂപയുമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ചിട്ടി, സ്വർണം, എഫ്ഡി, ഭൂമി എന്നിങ്ങനെ പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്ന് ഓഹരി, മ്യൂച്വൽഫണ്ട് എന്നിങ്ങനെ പുത്തൻകാല നിക്ഷേപങ്ങളിലേക്ക് കേരളീയർ കൂടുതലായി ശ്രദ്ധചെലുത്തിയത് കോവിഡനന്തരമാണ്.

മ്യൂച്വൽഫണ്ടുകളിൽ ചെറിയതുക മുതൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, സമ്പത്ത് സൃഷ്ടിക്കേണ്ടതിന്റെ പ്രസക്തി എന്നിവ സംബന്ധിച്ച അവബോധം വർധിച്ചതും കോവിഡ്, ലോക്ക്ഡൗൺ കാലഘട്ടത്തിലായിരുന്നു.

സമ്പത്ത് സൃഷ്ടിക്കലിന് പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കണം, നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ വൈവിധ്യവൽകരണം നടത്തണം തുടങ്ങിയ ഉപദേശങ്ങളും കേരളീയർ കണക്കിലെടുക്കുന്നതിന്റെ സൂചനകൂടിയാണ് മ്യൂച്വൽഫണ്ട് നിക്ഷേപത്തിലെ വർധന.

ഒരു ദശാബ്ദം മുമ്പ് കേരളത്തിൽ നിന്ന് മ്യൂച്വൽഫണ്ടിലെ മൊത്ത നിക്ഷേപം 8,400 കോടി രൂപയായിരുന്നു. 2015ലാണ് 25,000 കോടി രൂപയെന്ന നാഴികക്കല്ല് മറികടന്നത്. കോവിഡനന്തരം വളർച്ചാവേഗം കൂടി. 2023ൽ 60,000 കോടിയും 2024ൽ 87,000 കോടിയും കടന്നു. 2025ൽ ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് ഭേദിക്കുമെന്നാണ് പ്രതീക്ഷകൾ.

2024 മേയിൽ‌ മ്യൂച്വൽഫണ്ടിലെ കേരള നിക്ഷേപം ആകെ 69,501 കോടി രൂപയായിരുന്നു. ഒറ്റവർഷം കൊണ്ട് വർധിച്ചത് 21,700 കോടി രൂപയിലേറെ. ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം 15,000 കോടി രൂപയിലധികവും കടപ്പത്രാധിഷ്ഠിത നിക്ഷേപം 3,000 കോടി രൂപയ്ക്കടുത്തും വർധിച്ചു. ഗോൾഡ് ഇടിഎഫിലെ നിക്ഷേപം 169 കോടി രൂപയിൽ നിന്ന് ഏറക്കുറെ ഇരട്ടിച്ചു.

യുഎസ് പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിന്റെ സാമ്പത്തികനയങ്ങൾ 2025ന്റെ ആദ്യമാസങ്ങളിൽ ആഗോള സമ്പദ്മേഖലയെ കടുത്ത ആശങ്കയിലേക്ക് വീഴ്ത്തിയിരുന്നു. ഇതാണ്, കഴിഞ്ഞ മാസങ്ങളിൽ ഓഹരി, മ്യൂച്വൽഫണ്ട് വിപണികൾക്കും തിരിച്ചടിയായത്.

എന്നാൽ, താരിഫ് പ്രതിസന്ധി സമവായ ചർച്ചകളിലേക്ക് വഴിമാറുകയും പകരംതീരുവ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തത് ഓഹരികളെയും മ്യൂച്വൽഫണ്ടുകളെയും വീണ്ടും ഉണർവിന്റെ പാതയിലെത്തിച്ചു.

എന്നാൽ, നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും കരിനിഴലാകുന്നത് വലിയ വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തലുകൾ.

മധ്യേഷ്യ വീണ്ടും യുദ്ധഭൂമിയായി മാറുന്നതും ക്രൂഡ് വില വർധനയും കറൻസികളുടെ അസ്ഥിരതയും ഓഹരി, മ്യൂച്വൽഫണ്ടുകളിൽ വിറ്റുമാറൽ സമ്മർദം സൃഷ്ടിച്ചേക്കുമോ എന്നതാണ് പ്രധാന ആശങ്ക.

X
Top