
മുംബൈ: ടൈംസ് ഓഫ് ഇന്ത്യയുടെ മാതൃസ്ഥാപനമായ ടൈംസ് ഗ്രൂപ്പിനെ സഹോദരന്മാരായ സമീർ ജെയിനും വിനീത് ജെയിനും വിഭജിച്ചതായി റിപ്പോര്‍ട്ട്.
ഇനി പത്ര പ്രസിദ്ധീകരണ ബിസിനസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ആസ്തികള്‍ക്കൊപ്പം മുഴുവന്‍ പ്രിന്റ് ബിസിനസിന്റെ ഉടമസ്ഥാവകാശം സമീര്‍ ജെയിന്‍ ഏറ്റെടുക്കും. പ്രക്ഷേപണം, റേഡിയോ, വിനോദ ബിസിനസുകളും അവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ആസ്തികളുടെയും ഉടമസ്ഥാവകാശം വിനീത് ജെയിന് ലഭിക്കും.
വ്യവസായി ഹര്‍ഷ് ഗോയങ്ക ട്വീറ്റിലൂടെ ഈ വിഭജനം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവ തുല്യമായി വിഭജിക്കും
ടൈംസ് ഗ്രൂപ്പിന്റെ ഇന്റര്‍നെറ്റ് ടെക് കമ്പനിയായ ടൈംസ് ഇന്റര്‍നെറ്റും റിയല്‍ എസ്റ്റേറ്റും തുല്യമായി വിഭജിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗ്രൂപ്പിന്റെ ഏറ്റവും ലാഭകരമായ ബിസിനസ് പത്ര പ്രസിദ്ധീകരണ ബിസിനസായതിനാല്‍ വിഭജനത്തില്‍ തുല്യത വരുത്തുന്നതിന് വിനീത് ജെയിന് സമീര്‍ ജെയിന്‍ ഒരു നിശ്ചിത തുക നല്‍കേണ്ടി വരും.
ഈ തുക സമാഹരിക്കന്നതിനായി മുമ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളെ ഇരുവരും സമീപിച്ചതായി റിപ്പേര്‍ട്ടുകള്‍ വന്നിരുന്നു.
വിഭജന ശ്രമങ്ങള്‍
ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി നടത്തുന്ന രാജ്യത്തെ പ്രമുഖ പത്രമായ ദി ടൈംസ് ഓഫ് ഇന്ത്യയെയും സാമ്പത്തിക ദിനപത്രമായ ദി ഇക്കണോമിക് ടൈംസിനെയും നിയന്ത്രിക്കുന്ന ടൈംസ് ഗ്രൂപ്പിനെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുകയായിരുന്നു. സമീര്‍ ജെയിനും വിനീത് ജെയിനും തമ്മിലുള്ള ഒരു വര്‍ഷം നീണ്ട ഈ പോരാട്ടമാണ് ടൈംസ് ഗ്രൂപ്പിനെ പിളര്‍പ്പിലേക്ക് നയിച്ചത്.
കോടിക്കണക്കിന് വായനക്കാര്‍
ടൈംസ് ഓഫ് ഇന്ത്യ പ്രതിദിനം 30 ലക്ഷം കോപ്പികള്‍ വിറ്റഴിക്കുന്നുണ്ട്. കൂടാതെ 180 വര്‍ഷത്തിലേറെ പഴക്കമുള്ള ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കോടിക്കണക്കിന് വായനക്കാരുമുണ്ട്.
സാമ്പത്തിക ദിനപത്രമായ ഇക്കണോമിക് ടൈംസിന് പുറമെ, ടൈംസ് നൗ, മിറര്‍ നൗ എന്നീ വാര്‍ത്താ ചാനലുകളും ഇത് നടത്തുന്നു.
മാത്രമല്ല എം.എക്സ് പ്ലെയര്‍, ഗാന, വില്ലോ ടിവി, ടൈംസ് മ്യൂസിക് എന്നിവയുമായി ടൈംസ് ഗ്രൂപ്പിന് ടൈംസ് ഇന്റര്‍നെറ്റുമുണ്ട്.






