
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വീട്ടുവാടക അടയ്ക്കാനുള്ള സൗകര്യം കൂടുതൽ സുരക്ഷിതമായ സംവിധാനങ്ങളോടെ വിപണിയിൽ തിരിച്ചെത്തുന്നു. മുൻപ് വിവിധ റെഗുലേറ്ററി പ്രശ്നങ്ങളും റിസ്ക് ഫാക്ടറുകളും കാരണം പ്രമുഖ പേയ്‌മെന്റ് ആപ്പുകൾ ഈ സേവനം നിർത്തിവച്ചിരുന്നു.
എന്നാൽ ഇപ്പോൾ പുതിയൊരു ‘മാർക്കറ്റ്പ്ലേസ് മോഡൽ’ അടിസ്ഥാനമാക്കി ഈ സേവനം പുനരാരംഭിക്കാൻ ഫോൺപേ , ക്രെഡ് തുടങ്ങിയ പ്രമുഖ ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരിട്ടുള്ള പേയ്‌മെന്റിന് പകരം ഇടനില പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള കൂടുതൽ നിയന്ത്രിതവും സുതാര്യവുമായ ഒരു ഫ്രെയിംവർക്ക് ആയിരിക്കും പുതിയ സംവിധാനത്തിൽ ഉണ്ടാകുക.
ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ, ദീർഘിച്ച ക്രെഡിറ്റ് സൈക്കിൾ, കൃത്യമായ ക്യാഷ്‌ഫ്ലോ മാനേജ്മെന്റ് എന്നിവ കാരണം മുൻപ് ഈ സെഗ്മെന്റിന് വലിയ ജനപ്രീതിയുണ്ടായിരുന്നു. എന്നാൽ ഫണ്ട് കൈമാറ്റത്തിലെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഈ സേവനം താൽക്കാലികമായി നിലയ്ക്കാൻ കാരണമായത്. ഒൻപത് മാസത്തോളം നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ബാങ്കുകളും ഫിൻടെക് കമ്പനികളും തമ്മിൽ വ്യക്തമായ പങ്കാളിത്തത്തോടെ ഈ സംവിധാനം വീണ്ടും സജീവമാക്കുന്നത്.
ഫിൻടെക് കമ്പനികൾ ഈ സേവനവുമായി വീണ്ടും സജീവമാകുമ്പോൾ ബാങ്കുകൾ ഇതിനോടുള്ള സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ ഫിൻടെക് ആപ്പുകൾ വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുമ്പോൾ ഓരോ ഇടപാടിനും 1% വരെ ഫീസ് ഈടാക്കാൻ തുടങ്ങിയപ്പോൾ, ഐസിഐസിഐ ബാങ്കും എസ്ബിഐ കാർഡും ഇതിനുള്ള റിവാർഡ് പോയിന്റുകൾ നിർത്തലാക്കിയിരുന്നു.
ഇത് ഉപഭോക്താക്കളുടെ ആനുകൂല്യങ്ങളെ ബാധിച്ചേക്കാമെങ്കിലും, ഫ്രീലാൻസർമാർ, കൺസൾട്ടന്റുകൾ, കണ്ടന്റ് ക്രിയേറ്റർമാർ തുടങ്ങിയ വലിയൊരു വിഭാഗത്തിന് തങ്ങളുടെ ഔദ്യോഗിക പണമിടപാടുകൾ സുഗമമാക്കാൻ ഈ സേവനത്തിന്റെ തിരിച്ചുവരവ് വലിയ തോതിൽ സഹായകരമാകുമെന്നാണ് ഫിൻടെക് കമ്പനികളുടെ വിലയിരുത്തൽ.






