
ന്യൂഡൽഹി: ഇത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പ് മുൻ മേധാവി ടൊവോൾഡോ ഗെബ്രെമറിയം (61) ഇനി എയർ ഇന്ത്യയുടെ പുതിയ സിഇഒ. ഏപ്രിലിൽ സിഇഒ സ്ഥാനത്തു നിന്നു രാജിവച്ച കാംപ്ബെൽ വിൽസണിന്റെ പകരക്കാരനായിട്ടാണ് ഇത്യോപ്യൻ പൗരനായ ഗെബ്രെമറിയം എത്തുന്നത്.
1985ൽ ട്രാഫിക് ഓഫിസറായിട്ടാണ് അദ്ദേഹം ഇത്യോപ്യൻ എയർലൈൻസിലെത്തുന്നത്. 2011ൽ സിഇഒ ആയി. 2022 വരെ ഈ പദവിയിൽ തുടർന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇത്യോപ്യൻ എയർലൈൻസ് ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറിയത്. വരുമാനം നാലിരട്ടിയിലേറെയും വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയോളവും വർധിപ്പിച്ചു.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്ത ശേഷമുള്ള രണ്ടാമത്തെ സിഇഒ ആണ് ഗെബ്രെമറിയം. രാജ്യത്തെ രണ്ട് മുൻനിര എയർലൈനുകളായ എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും ഇപ്പോൾ വിദേശികളാണ് സിഇഒമാർ.






