
മുംബൈ: ടാറ്റാ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന ടാറ്റാ സൺസ് ഹോൾഡിങ് കമ്പനിയിൽ ഷാപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിനുള്ള 18.4% ഓഹരി ഏറ്റെടുക്കുന്നതിൽ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും എസ്‌പി ഗ്രൂപ്പും തമ്മിൽ ചർച്ചകൾ സജീവമാകുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എസ്‌പി ഗ്രൂപ്പ്, ടാറ്റയിലെ ഓഹരികൾ വിറ്റഴിച്ചു ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടാൻ പദ്ധതിയിടുകയാണ്.
എസ്‌പി ഗ്രൂപ്പിന്റെ കൈവശമുള്ള ടാറ്റാ സൺസ് ഓഹരികൾക്കു പകരമായി, വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റ് പ്രമുഖ ടാറ്റാ കമ്പനികളുടെ (ടാറ്റ പവർ, ടിസിഎസ്) ഓഹരികൾ നൽകുന്ന ‘ഷെയർ സ്വാപ്’ രീതിക്കാണു ചർച്ചകളിൽ മുൻഗണന.
ഇതിനിടെ, കോറം തികയാത്തതിനെ തുടർന്ന് മാറ്റിവച്ച വാർഷിക യോഗം നടത്തുന്നതിനു ടാറ്റാ സൺസിന് റജിസ്ട്രാർ ഓഫ് കമ്പനീസ് മൂന്ന് മാസത്തെ അധികസമയം അനുവദിച്ചു.
ടാറ്റാ സൺസിലെ പ്രധാന ഓഹരി പങ്കാളികളിലൊന്നായ സർ രത്തൻ ടാറ്റാ ട്രസ്റ്റിന് മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രതിനിധികൾക്കു പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് ഈ മാസം 18ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിയത്.






