
മുംബൈ: ചൈനീസ് വാഹന നിർമാതാക്കളായ സായിക് മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സുമായി കൈകോർത്താണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു വാഹന വ്യവസായത്തിലേക്ക് ചുവടുവയ്ക്കുന്നത്.
ഇരുകമ്പനികളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി രൂപംകൊണ്ട ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് എന്ന കമ്പനിയുടെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ് പാർഥ് ജിൻഡാൽ.
ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ ചെയർമാൻ സ്ഥാനത്തേക്കാണ് പാർഥ് ജിൻഡാലിനെ നിയമിച്ചിരിക്കുന്നത്.
കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് കൂട്ടായെടുത്ത തീരുമാനമാണിതെന്നാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇരുകമ്പനികളും തമ്മിലുള്ള സഹകരണം ആരംഭിച്ചത് മുതൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പാർഥ് ജിൻഡാൽ.
ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ വാഹന നിരയുടെ വികസനം, വാഹന ഉത്പാദനത്തിന്റെ വിപുലീകരണം, പ്രദേശികവത്കരണ പരിപാടികൾ എന്നിവയിൽ വ്യക്തമായ പങ്കുവഹിക്കുന്ന വ്യക്തിയാണ് പാർഥ്. ജെഎസ്ഡബ്ല്യു ഗ്രൂപ്പുകളിൽ ഉയർന്ന സ്ഥാനങ്ങളാണ് അദ്ദേഹം അലങ്കരിച്ചിട്ടുള്ളത്. ജെഎസ്ഡബ്ല്യു സിമന്റ്, പെയിന്റ് എന്നീ കമ്പനികളുടെ എംഡിയും ജെഎസ്ഡബ്ല്യു സ്‌പോർട്‌സിന്റെ സ്ഥാപകനുമാണ് പാർഥ് ജിൻഡാൽ.
ഇന്ത്യൻ വിപണിയിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ നിര കരുത്തുറ്റതാക്കുന്നതുമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ഉത്തരവിദിത്വം. ഇരുകമ്പനികളും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചതിന് ശേഷം 1.5 ഇലക്ട്രിക് വാഹനങ്ങൾ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് ഇന്ത്യയിൽ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ എംജി വിൻഡ്‌സർ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇ.വിയായി മാറുകയും ചെയ്തു.
2023 നവംബർ മാസത്തിലാണ് ഇരുകമ്പനികളും തമ്മിലുള്ള സഹകരണത്തിന് തുടക്കമാകുന്നത്. 2024 മാർച്ച് മാസത്തോടെ കമ്പനിയുടെ പേര് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ആദ്യഘട്ടത്തിൽ എംജി മോട്ടോഴ്സിന്റെ 35 ശതമാനം ഓഹരിയാണ് ജെഎസ്ഡബ്ല്യു സ്വന്തമാക്കിയത്. 1.2 ബില്ല്യൺ ഡോളറായിരുന്നു ഈ ഓഹരികളുടെ മൂല്യം. പിന്നീട് കൂടുതൽ ഓഹരികൾ സ്വന്തമാക്കി എംജി മോട്ടോഴ്സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായി ജെഎസ്ഡബ്ല്യു മാറിയിരുന്നു.






