
ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന പഞ്ചസാര വില പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളുമായി രംഗത്ത്. പ്രതിമാസം 10 മെട്രിക് ടണ്ണില്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്ന വന്‍കിട ഡീലര്‍മാരും വ്യാപാരികളും 15 ദിവസത്തില്‍ കൂടുതല്‍ ഇന്‍വെന്ററി സൂക്ഷിക്കരുതെന്നാണ് പുതിയ ഉത്തരവ്. സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയാണ് ഈ പുതിയ നിയന്ത്രണം രാജ്യത്ത് നിലവിലുണ്ടാവുക.
കഴിഞ്ഞ മാസം വ്യാപാരികള്‍ക്ക് 30 ദിവസത്തെ സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, വിപണിയിലെ ലഭ്യതക്കുറവും ഉത്സവകാല ആവശ്യകതയും കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ പഞ്ചസാര വില 10 ശതമാനത്തോളം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പൂഴ്ത്തിവെപ്പും ഊഹക്കച്ചവടങ്ങളും കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
ഗണേശ ചതുര്‍ത്ഥി, ദസറ, ദീപാവലി തുടങ്ങിയ പ്രധാന ഉത്സവങ്ങള്‍ എത്തുന്നതോടെ ബിസ്‌ക്കറ്റ്, മിഠായി നിര്‍മ്മാതാക്കളും മറ്റ് ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങളും വലിയ തോതില്‍ പഞ്ചസാര സംഭരിച്ചുതുടങ്ങുന്നത് പതിവാണ്. ഇത്തരത്തിലുള്ള വന്‍കിട ഉപഭോക്താക്കള്‍ മുന്‍കൂട്ടി വലിയ സ്റ്റോക്ക് ഉണ്ടാക്കുന്നത് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
മഴയുടെ വ്യതിയാനങ്ങളും വരണ്ട കാലാവസ്ഥയും കരിമ്പ് കൃഷിയെ സാരമായി ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും രാഷ്ട്രീയമായി ഏറെ നിര്‍ണ്ണായകവുമായേക്കാവുന്ന ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍, ഡ്യൂട്ടി രഹിതമായ ഇറക്കുമതി അടക്കമുള്ള മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.






