ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കം

മുംബൈ: ഇപിഎഫ്ഒ (EPFO), ഇഎസ്ഐസി (ESIC) എന്നിവയുടെ കീഴിലുള്ള നിർബന്ധിത സാമൂഹിക സുരക്ഷാ പരിരക്ഷയുടെ വേതന പരിധി ഉയർത്തുന്നത് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍.

നിലവിൽ ഇപിഎഫ്ഒയുടെ പരിധി 15,000 രൂപയും ഇഎസ്ഐസിയുടേത് (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ) 21,000 രൂപയുമാണ്. ഇവ 25,000 രൂപ മുതൽ 30,000 രൂപ വരെ ഏകീകരിച്ച് വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കം.

മാറ്റത്തിന്റെ പശ്ചാത്തലം
ഇപിഎഫ്ഒയുടെ വേതന പരിധി അവസാനമായി പരിഷ്കരിച്ചത് 2014 ലാണ് (6,500 രൂപയിൽ നിന്ന് 15,000 രൂപയായി). കഴിഞ്ഞ പത്ത് വർഷത്തിനിടെ ജീവിതച്ചെലവും മിനിമം വേതനവും ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ, നിലവിലെ 15,000 രൂപ എന്ന പരിധി അപ്രായോഗികമാണെന്നാണ് ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നത്.

പല സംസ്ഥാനങ്ങളിലും അവിദഗ്ദ്ധ തൊഴിലാളികളുടെ പോലും വേതനം ഈ പരിധിക്ക് മുകളിലായതിനാൽ അവർക്ക് പി.എഫ് ആനുകൂല്യം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. അടുത്തിടെ നാല് മാസത്തിനുള്ളിൽ ഇപിഎഫ് ശമ്പള പരിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തൊഴിൽ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ ചർച്ചകൾക്ക് വേഗത കൂട്ടിയിട്ടുണ്ട്.

ഇന്ത്യയിലെ സാമൂഹിക സുരക്ഷാ വല വിപുലീകരിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. വേതന പരിധി ഉയർത്തുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിന് പുതിയ തൊഴിലാളികൾക്ക് പി.എഫ് പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇത് ഏകദേശം ഒരു കോടിയോളം പുതിയ തൊഴിലാളികളെ ഈ സുരക്ഷാ പദ്ധതികളുടെ ഭാഗമാക്കുമെന്നാണ് കണക്കാക്കുന്നത്.

തൊഴിലാളികൾക്കുള്ള പ്രത്യാഘാതം
ശമ്പള പരിധി വർദ്ധിപ്പിക്കുന്നത് തൊഴിലാളികളുടെ പെൻഷൻ ഫണ്ടും റിട്ടയർമെന്റ് സമ്പാദ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും, കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ (Take-home salary) നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

അതേസമയം തൊഴിലുടമകൾക്ക് ഇത് സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ പല വ്യവസായ സംഘടനകളും ഇതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത് നടപ്പിലാകുന്നതോടെ ഗുണനിലവാരമുള്ള ചികിത്സാ സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയും കൂടുതൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഉറപ്പാക്കാൻ സാധിക്കും.

X
Top