റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കുതിച്ചുയർന്ന തേങ്ങാവില താഴേക്ക്; തിരിച്ചടിയായത് പശ്ചിമേഷ്യ സംഘര്‍ഷവും തമിഴ്‌നാട്ടിലെ അവധി വ്യാപാരവും

കോഴിക്കോട്: കുതിച്ചുയർന്ന നാളികേര വിലയിൽ ഇടിവ്. കിലോയ്ക്ക് 78 രൂപ വരെ എത്തിയിരുന്ന വില 50-ന് താഴേക്ക് ഇടിഞ്ഞു. 48 മുതൽ 50 രൂപ വരെയാണ് സംസ്ഥാനത്തെ പല മാർക്കറ്റുകളിലെയും തേങ്ങ വില. പശ്ചിമേഷ്യയിലെ യുദ്ധം നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. തേങ്ങാപ്പൊടിയാണ് പ്രധാനമായും വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്.

പച്ചത്തേങ്ങ കിട്ടാത്ത നാടുകളിൽ തേങ്ങാപ്പാല്‍ പൗഡറിന് വലിയ ഡിമാൻഡാണ്. വിദേശ മലയാളികൾ തന്നെയാണ് പ്രധാനമായും ഇതിന്‍റെ ഉപയോക്താക്കൾ. വൻ ലാഭം ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ ചില വൻകിട വ്യാപാരികൾ നടത്തുന്ന അവധി വ്യാപാരവും, തേങ്ങയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതി നിലച്ചതും വിലയിടിവിന് കാരണമായതായി വ്യാപാരികളായ ഹാഷിം, അബ്ബാസ് എന്നിവർ പറഞ്ഞു.

പച്ചത്തേങ്ങ വില കുറഞ്ഞതോടെ കൊപ്രയ്ക്കും വില ഇടിഞ്ഞു. ക്വിന്‍റലിന് 15,000 രൂപയാണ് ജില്ലയിലെ ശരാശരി വില. 35,000 രൂപ വരെ എത്തിയിരുന്ന കൊട്ടത്തേങ്ങ വില 27,000-ത്തിലേക്ക് താഴ്ന്നു. 2025 നവംബറിൽ പച്ചത്തേങ്ങ വില ക്വിന്‍റലിന് 7,800 രൂപ വരെ ഉയർന്നിരുന്നു.

അന്ന് കൊപ്രയ്ക്ക് ക്വിന്‍റലിന് 22,750 രൂപയും കൊട്ടത്തേങ്ങയ്ക്ക് ആയിരമെണ്ണത്തിന് 34,500 രൂപയുമായിരുന്നു വില. ഡിസംബറോടെയാണ് വിലയിടിവ് പ്രകടമായത്. പച്ചത്തേങ്ങയ്ക്ക് 5,900 രൂപയായും കൊപ്രയ്ക്ക് 20,300 രൂപയായും കൊട്ടത്തേങ്ങയ്ക്ക് 31,000 രൂപയായും കുറഞ്ഞു.

2026 ജനുവരിയിൽ പച്ചത്തേങ്ങ വില 5,850 രൂപയിൽ പിടിച്ചുനിന്നു. ഫെബ്രുവരിയിൽ ചെറിയ മാറ്റം കണ്ടു; വില 5,950 രൂപയായി ഉയർന്നു. എന്നാൽ, കൊപ്ര വില 20,000 രൂപയിൽ നിന്ന് 18,800 ആയി കുറഞ്ഞു. കൊട്ടത്തേങ്ങ 28,500 രൂപയിൽ നിന്ന് 29,500 ആയി ഉയർന്നു. മാർച്ച് ആദ്യം പച്ചത്തേങ്ങ വില 4,800 രൂപയായി കുറഞ്ഞു. കൊപ്രയ്ക്ക് 15,000 രൂപയും കൊട്ടത്തേങ്ങയ്ക്ക് 25,000 രൂപയുമായി.

2024 തുടക്കത്തിൽ പച്ചത്തേങ്ങയ്ക്ക് 3,200 രൂപയും കൊട്ടത്തേങ്ങയ്ക്ക് 8,600 രൂപയുമായിരുന്നു വില. അതാണ് പിന്നീട് യഥാക്രമം 7,800 രൂപയായും 34,500 രൂപയായും ഉയർന്നത്. ഇതേ രീതിയിൽ തുടർന്നാൽ വില താങ്ങുവിലയെക്കാളും താഴുമോ എന്ന ഭയത്തിലാണ് കർഷകർ. 11,582 രൂപയാണ് കൊപ്രയുടെ താങ്ങുവില. പച്ചത്തേങ്ങയുടേത് 3,400 രൂപയും.

വിലക്കുറവ് ഉപയോക്താക്കൾക്ക് മെച്ചമാണെങ്കിലും കർഷകരെ ഇത് ദോഷകരമായി ബാധിക്കും. വെളിച്ചെണ്ണ വിലയിൽ വലിയ വ്യത്യാസമുണ്ടായി. ലിറ്ററിന് 290 – 300 രൂപയാണ് ചില്ലറ വിൽപന വില; ഹോൾസെയിൽ വില 260 രൂപയാണ്. ലിറ്ററിന് ചില്ലറ വിൽപന വില 410 മുതൽ 450 രൂപ വരെ ഉയർന്ന സമയമുണ്ടായിരുന്നു.

തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ചില വൻകിട ഇടപാടുകാർ അവധി വ്യാപാരത്തിന്‍റെ മറവിൽ ഏജന്റുമാരുടെ സഹായത്തോടെ വിപണി വില കുറയ്ക്കുന്നതാണ് വിലയിടിവിന് പ്രധാന കാരണമാകുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

തേങ്ങയുടെ മൂല്യവർധിത ഉൽപന്നങ്ങൾ ജർമ്മനിയും ഇറ്റലിയുമടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്തിരുന്നു.

ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് പച്ചത്തേങ്ങയും കയറ്റുമതി ചെയ്തിരുന്നു. യുദ്ധത്തെ തുടർന്ന് ഇതെല്ലാം പൊടുന്നനെ നിലച്ചതും വിലയിടിവിന് കാരണമായി. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വെളിച്ചെണ്ണ വില കുറയ്ക്കാൻ വ്യാപാരികൾ തയാറായതായും പറയപ്പെടുന്നു.

വില കൂടിയ സമയത്ത് തെങ്ങ് കയറ്റക്കൂലി, പൊതിക്കൽ കൂലി തുടങ്ങിയ അനുബന്ധ ചെലവുകളും വർധിച്ചിരുന്നു. എന്നാൽ തേങ്ങാവില കുറയുമ്പോൾ ഇവ ആനുപാതികമായി കുറയുന്നില്ലെന്നാണ് കർഷകരുടെ പരാതി.

അഞ്ച് വർഷത്തിലേറെയായി 23 മുതൽ 26 രൂപ വരെയായിരുന്നു പച്ചത്തേങ്ങയുടെ വില. 2024 സെപ്റ്റംബറിൽ ഇത് 39-ൽ എത്തി. ഡിസംബറിൽ 47 രൂപയായ സമയത്ത് തേങ്ങ കൂടുതലായി വിപണിയിൽ എത്തി. പിന്നാലെ വില 40-ലേക്ക് താഴ്ന്നു.

2025 മാർച്ച് 18-ന് തേങ്ങാവില ചരിത്രത്തിലാദ്യമായി 60 കടന്നു. തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ വില പടിപടിയായി കൂടി. കാലാവസ്ഥാ വ്യതിയാനം കാരണം ഉൽപാദനത്തിൽ 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിളവെടുപ്പ് (വാര്‍ഷികം)
കേരളം: നാളികേര കൃഷി – 7,65,840 ഹെക്ടർ; വാർഷിക ഉൽപാദനം – 5,522.71 ദശലക്ഷം; ഉൽപാദനക്ഷമത – 7,211/ഹെക്ടർ.
തമിഴ്‌നാട്: 4,92,610 ഹെക്ടർ; ഉൽപാദനം – 6,091.98 ദശലക്ഷം; ഉൽപാദനക്ഷമത – 12,367/ഹെക്ടർ.
ആന്ധ്രാപ്രദേശ്: 1,07,370 ഹെക്ടർ; ഉൽപാദനം – 1,707.08 ദശലക്ഷം; ഉൽപാദനക്ഷമത – 15,899/ഹെക്ടർ.
ഒഡീഷ: 54,950 ഹെക്ടർ; ഉൽപാദനം – 399.43 ദശലക്ഷം; ഉൽപാദനക്ഷമത – 7,269/ഹെക്ടർ.

X
Top