
ഹൈദരാബാദ്: രാജ്യത്തെ തേയില ഉത്പാദനം ജൂലൈ മാസത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തി. അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട അതിശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം മൊത്തം ഉത്പാദനം 164 മില്യണ്‍ കിലോഗ്രാമായി കുറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷം ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 10 ശതമാനത്തിന്റെ കുറവാണ്.
രാജ്യത്തെ ഏറ്റവും വലിയ തേയില ഉത്പാദക സംസ്ഥാനമായ അസമില്‍ ഉത്പാദനം 13 ശതമാനം കുറഞ്ഞ് 91.08 ദശലക്ഷം കിലോഗ്രാമായി. കഴിഞ്ഞ വര്‍ഷം ഇത് 105 ദശലക്ഷം കിലോഗ്രാമായിരുന്നു. അസം താഴ്വരയില്‍ 99.66 ദശലക്ഷം കിലോഗ്രാമില്‍ നിന്ന് ഉത്പാദനം ഗണ്യമായി കുറഞ്ഞു. കച്ചാര്‍ മേഖലയിലാകട്ടെ 23 ശതമാനത്തിന്റെ കടുത്ത ഇടിവ് രേഖപ്പെടുത്തി 4.12 ദശലക്ഷം കിലോഗ്രാമായി ഉത്പാദനം താഴ്ന്നു.
അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലും സമാനമായ ദുരന്തം ആവര്‍ത്തിച്ചു. സംസ്ഥാനത്തെ മൊത്തം തേയില ഉത്പാദനം 14 ശതമാനം കുറഞ്ഞ് 43.87 ദശലക്ഷം കിലോഗ്രാമായി. ഡൂവാര്‍സ്, ടെറായി മേഖലകളില്‍ യഥാക്രമം 13, 15 ശതമാനം ഇടിവാണ് ഉണ്ടായത്. പ്രശസ്തമായ ഡാര്‍ജിലിംഗ് തേയിലത്തോട്ടങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് ഉത്പാദനം 15 ശതമാനം കുറഞ്ഞ് 0.81 ദശലക്ഷം കിലോഗ്രാമായി. വടക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും 16 ശതമാനം ഉത്പാദനക്കുറവ് രേഖപ്പെടുത്തി.
ദക്ഷിണേന്ത്യയിൽ ഉൽപാദനം ഉയർന്നു
വടക്കേ ഇന്ത്യയിലെ തിരിച്ചടികള്‍ക്കിടയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. തമിഴ്നാട്ടില്‍ തേയില ഉത്പാദനം 22 ശതമാനം വര്‍ദ്ധിച്ച് 19.45 ദശലക്ഷം കിലോഗ്രാമായി. കേരളത്തില്‍ നേരിയ വളര്‍ച്ച (4.70 ദശലക്ഷം കിലോഗ്രാം) രേഖപ്പെടുത്തിയപ്പോള്‍, കര്‍ണാടകത്തില്‍ 41 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.
രാജ്യത്തെ മൊത്തം സി.ടി.സി തേയില ഉത്പാദനം 143.10 ദശലക്ഷം കിലോഗ്രാമും, പരമ്പരാഗത തേയില 18.76 ദശലക്ഷം കിലോഗ്രാമും, ഗ്രീന്‍ ടീ 2.47 ദശലക്ഷം കിലോഗ്രാമുമായിരുന്നു.






