
അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില് വന് തോതില് നിക്ഷേപം നടത്തിയ മൗറീഷ്യസിലെയും ബെര്മൂഡയിലെയും നിക്ഷേപ ഫണ്ടുകളില് ഭൂരിഭാഗവും പ്രവര്ത്തനം നിര്ത്തിയതായി റിപ്പോര്ട്ട്.
അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവര് ഈ നിക്ഷേപ സ്ഥാപനങ്ങളോട് കൂട്ടുചേര്ന്ന് വന് തോതില് നിക്ഷേപം നടത്തിയെന്നായിരുന്നു ഈയിടെ ഉയര്ന്ന ആരോപണം. സെബിയില് ഫയല് ചെയ്ത വിവരങ്ങള് അടിസ്ഥാനമാക്കിയാണ് എട്ട് സ്ഥാപനങ്ങളില് ആറെണ്ണം അടച്ചുപൂട്ടിയതായി ദേശീയ മാധ്യമമായ മിന്റ് റിപ്പോര്ട്ട് ചെയ്തത്.
അദാനി കുടുംബവുമായി ബന്ധമുള്ളവര് ഈ നിക്ഷേപ സ്ഥാപനങ്ങളുടെ(വെല്ത്ത് ഫണ്ട്സ്)മറവില് അദാനി ഓഹരികളില് വന് തോതില് നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം.
അന്വേഷണാത്മക മാധ്യമപ്രവര്ത്തരുടെ ആഗോള കൂട്ടായ്മയായ ഓഗര്ഗനൈസ്ഡ് ക്രൈം ആന്ഡ് കറപ്ഷന് റിപ്പോര്ട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആര്.പി)ആണ് റിപ്പോര്ട്ട് പുറത്തുവിട്ടത്. 2020ല് സെബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നിക്ഷേപ ഫണ്ടുകളില് ചിലത് പ്രവര്ത്തനം നിര്ത്തിയത്.
മൗറീഷ്യസ് ആസ്ഥാനമായുള്ള അസെന്റ് ട്രേഡ് ആന്ഡ് ഇന്വെസ്റ്റുമെന്റ് ലിമിറ്റഡ് 2010 ഏപ്രിലിലാണ് പ്രവര്ത്തനം തുടങ്ങിയത്. 2019 ജൂണില് അടച്ചുപൂട്ടുകയും ചെയ്തു.
2009ല് തുടങ്ങിയ ലിംഗോ ട്രേഡിങ് ആന്ഡ് ഇന്വെസ്റ്റുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകട്ടെ 2015 മാര്ച്ചില് പൂട്ടി. മിഡ് ഈസ്റ്റ് ഓഷ്യന് ട്രേഡ് ആന്ഡ് ഇന്വെസ്റ്റുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2011 സെപ്റ്റംബറില് തുടങ്ങുകയും കഴിഞ്ഞ വര്ഷം ഓഗസ്റ്റില് പ്രവര്ത്തനം അവസാനിപ്പിക്കുകയും ചെയ്തു.
2010 മെയില് സ്ഥാപിച്ച ഇഎം റീസര്ജന്റ് ഫണ്ട് കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് പൂട്ടി. 2010ല് പ്രവര്ത്തനം തുടങ്ങിയ ഏഷ്യാ വിഷന് ഫണ്ട് ഏപ്രിലില് പ്രവര്ത്തനം അവസാനിപ്പിക്കാനുള്ള നടപടികള്ക്ക് തുടക്കമിട്ടതായും മിന്റ് റിപ്പോര്ട്ട് ചെയ്യുന്നു.
നിക്ഷേപ ഫണ്ടുകള് ദീര്ഘകാല ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്നവയാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര് പറയുന്നു. ചുരുങ്ങിയകാലത്തെ പ്രവര്ത്തനത്തിനുശേഷം ഫണ്ടുകള് അടച്ചുപൂട്ടിയത് അസാധാരണമാണെന്നാണ് ഇവരുടെ വിലയിരുത്തല്.
പാപ്പരാകുമ്പോഴോ ഏറ്റെടുക്കലിന്റെ ഭാഗമായി പുതിയ ഉടമകള്ക്ക് ആസ്തികള് കൈമാറുമ്പോഴോ നിക്ഷേപകര് പൂട്ടാന് തീരുമാനിക്കുമ്പോഴോ ആണ് ഇത്തരം നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിലക്കുന്നത്.
നിക്ഷേപ സ്ഥാപനങ്ങളില് ഭൂരിഭാഗവും പ്രവര്ത്തനം നിര്ത്തിയതോടെ കൂടുതല് അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സെബിക്ക് വെല്ലുവിളിയാകും.
സുപ്രീം കോടതിയില് കഴിഞ്ഞ മാസം സമര്പ്പിച്ച റിപ്പോര്ട്ടില്, വിദേശ ഫണ്ടുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള് കണ്ടെത്താന് സെബിക്ക് ബുദ്ധിമുട്ടാണെന്ന് വിഗദ്ധ സമിതി വ്യക്തമാക്കിയിരുന്നു.
ഓഫ്ഷോര് കമ്പനികളുടെ ഉടമകളെ അന്വേഷിച്ചിറങ്ങുന്നത് ലക്ഷ്യമില്ലാത്ത യാത്രക്ക് തുല്യമാണെന്നായിരുന്നു നിരീക്ഷണം.






