
വാഷിങ്ടണ്‍: ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വൻതോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ഏകദേശം മൂവായിരം ജീവനക്കാർക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പകരം മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്ബനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകള്‍.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ തൊഴിലാളികളെ ഇത് ബാധിക്കുമെങ്കിലും പ്രാദേശിക തൊഴില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്, ഫെബ്രുവരി 11-നും 18-നും ഇടയില്‍ ജീവനക്കാർക്ക് ലഭിച്ചേക്കുമെന്നാണ് വിവരം. യു.എസിലെ ജീവനക്കാർക്ക് പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അറിയിപ്പ് ലഭിച്ചത്.
പ്രകടനത്തില്‍ പിന്നാക്കം നില്‍ക്കുന്ന അഞ്ചുശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞമാസം കമ്ബനി പറഞ്ഞിരുന്നു.