
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിഗിനെക്കുറിച്ചും അത് പിന്‍വലിക്കാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ധനമന്ത്രി നിര്‍മ്മല സീതാരാമന് വിശദീകരണം നല്‍കും. ഇക്കാര്യത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആരംഭിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഫെബ്രുവരി 15 നാണ് സെബി അധികൃതര്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ അടുത്തിടെയുണ്ടായ തകര്‍ച്ചയും തുടര്‍ന്ന് സ്വീകരിച്ച നിരീക്ഷണ നടപടികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു.എസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു.
100 ബില്യണ്‍ ഡോളറിലധികം മൂല്യമാണ് കമ്പനികള്‍ക്ക് നഷ്ടമായത്. തുടര്‍ന്ന് വിജയകരമായി പൂര്‍ത്തിയാക്കിയ ഫോളോ ഓണ്‍ പിന്‍വലിക്കാന്‍ അദാനി എന്റര്‍പ്രൈസസ് നിര്‍ബന്ധിതരായി. അദാനി ഗ്രൂപ്പിലേയ്ക്കുള്ള വിദേശ ഫണ്ട് ഒഴുക്കിനെക്കുറിച്ചും സെബി കേന്ദ്രമന്ത്രിയോട് സംസാരിക്കും.
നികുതി ബാധ്യതകളില്ലാത്ത ഇടങ്ങളിലെ ഷാഡോ കമ്പനികള്‍ക്ക് ഗ്രൂപ്പില്‍ നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ ഗുരുതരമായത്. മാര്‍ക്കറ്റ് റെഗുലേറ്റര്‍ അദാനി ഗ്രൂപ്പ് നിക്ഷേപങ്ങളില്‍ അന്വേഷണം നടത്തുകയാണെന്ന് റോയിട്ടേഴ്സ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഓഹരി വില്‍പ്പനയിലെ ക്രമക്കേടുകള്‍, കമ്പനിയുടെ ഓഫ്ഷോര്‍ ഫണ്ടുകള്‍ എന്നിവയാണ് പരിശോധിക്കപ്പെടുന്നത്.
ഓഹരിവിലകളില്‍ ചാഞ്ചാട്ടം തടയുന്നതിന് എടുത്ത നടപടികളും സെബിയുടെ വിശദീകരണക്കുറിപ്പില്‍ ഇടംപിടിക്കും.






