ഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തുംഅവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനംകേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്ന് നയപ്രഖ്യാപനം; പോർട്ടുകളും പാർക്കുകളും അടിമുടിമാറും

പ്ലാസ്റ്റിക് കറൻസിയുമായി റിസർവ് ബാങ്ക്; പൊടിതട്ടിയെടുക്കുന്നത് 10 വർഷം മുമ്പത്തെ പ്ലാൻ

മുംബൈ: വർഷങ്ങൾ പഴക്കമുള്ള പ്ലാസ്റ്റിക് കറൻസി പദ്ധതി പൊടിതട്ടിയെടുത്ത് റിസർവ് ബാങ്ക്. നോട്ടുകൾക്ക് കൂടുതൽ ആയുസ്സ് ലഭിക്കുമെന്നതിനാലാണ് പോളിമർ കറൻസിയിലേക്കുള്ള മാറ്റം ആലോചിക്കുന്നത്. കൂടുതൽ കറൻസി ആവശ്യമായി വന്നതും കാരണമാണ്. അതോടൊപ്പം അച്ചടി ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യവുമുണ്ട്.

ഡിജിറ്റൽ പേയ്മെന്റുകളുടെ വളർച്ചയ്ക്കിടയിലും വിനിമയത്തിലുള്ള കറൻസിയുടെ തോത് സർവകാല റെക്കോഡിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് നോട്ടുകൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ എടിഎമ്മുകൾ നോട്ടുകൾ തിരിച്ചറിയുന്നതിനും വിതരണം ചെയ്യുന്നതിനും സജ്ജമാണെന്ന് ആർബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ചെലവ് കൂടാനുണ്ടായ കാരണങ്ങൾ:
ബാങ്ക് നോട്ടുകൾ അച്ചടിക്കാൻ നൽകിയ ഇൻഡന്റിലുണ്ടായ വർധന.
വിനിമയത്തിലുള്ള കറൻസി മേയ് 15-ഓടെ 42.86 ലക്ഷം കോടി രൂപ എന്ന റെക്കോഡിലെത്തി. മുൻവർഷത്തേക്കാൾ 11.5 ശതമാനം കൂടുതലാണിത്.

നോട്ടുകളുടെ ഈടുനിൽപ്പ്
കേടുവന്ന നോട്ടുകൾ നശിപ്പിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ പോളിമർ നോട്ടുകൾ സഹായിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ 2380 കോടി കേടായ നോട്ടുകളാണ് നശിപ്പിച്ചത്. മുൻവർഷത്തെ 2124 കോടിയേക്കാൾ 12.3 ശതമാനം കൂടുതലാണിത്. കേടുവരുന്ന നോട്ടുകളിൽ 500 രൂപയുടെ നോട്ടാണ് കൂടുതൽ.

തൊട്ടുപിന്നാലെ 100 രൂപയുടെ നോട്ടുകളുമുണ്ട്. 10, 20 രൂപയുടെ നോട്ടുകൾക്ക് ഡിമാൻഡ് കൂടുതലാണെങ്കിലും വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തിൽ ഇവയുടെ പങ്ക് വളരെ കുറവാണ്. (യഥാക്രമം 0.7%, 0.8%). നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ആർബിഐ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം കണ്ടില്ല. 5, 20 രൂപ നാണയങ്ങളുടെ വിതരണം കൂട്ടിയിട്ടും നോട്ടുകളോടുള്ള താത്പര്യം കുറഞ്ഞില്ല.

പദ്ധതി ആസൂത്രണം 2012ൽ
2012ൽ അധികാരത്തിലിരുന്ന യുപിഎ സർക്കാർ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. നോട്ടുകളുടെ ആയുസ്സ് വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും സാങ്കേതിക വെല്ലുവിളി കാരണം പദ്ധതി ഉപേക്ഷിച്ചു.

പത്ത് വർഷത്തിനുശേഷം സാങ്കേതികവിദ്യ വികസിച്ചതോടെ എടിഎമ്മുകൾക്ക് ഇത്തരം നോട്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതും വീണ്ടും പരിഗണനയിൽ വരാൻ കാരണമായി.

അറുപതോളം രാജ്യങ്ങൾ നിലവിൽ പോളിമർ നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. 1988-ൽ ഓസ്ട്രേലിയയാണ് ആദ്യമായി 10 ഡോളറിന്റെ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കിയത്. സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും കാനഡയും (2011) ഈ രീതി പിന്തുടരുന്നുണ്ട്.

1998-ൽ റൊമാനിയയാണ് പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിച്ച ആദ്യ യൂറോപ്യൻ രാജ്യം. അമേരിക്കൻ ഡോളർ നോട്ടുകൾ ഇപ്പോഴും നിർമിക്കുന്നത് കോട്ടൺ-ലിനൻ മിശ്രിതം ഉപയോഗിച്ചാണ്.

X
Top