
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഫിൻടെക്ക് കമ്പനിയായ എയ്‌സ്വെയർ ഫിൻടെക്ക് സർവീസസ് ലിമിറ്റഡിനെ(എയ്‌സ്മണി) റേഡിയന്റ് കാഷ് മാനേജ്‌മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) ഏറ്റെടുക്കുന്നു ഇടപാടിന് ആർസിഎംഎസ് ഡയറക്ടർ ബോർഡ് അനുമതി നൽകി.
ധാരണ പ്രകാരം എയ്‌സ്മണിയുടെ 57 ശതമാനം ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കും. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കോപ്പറേറ്റീവ് ബാങ്കുകൾ, ഗ്രാമീണ മേഖലകളിലെ കോഓപറേറ്റീവ് സൊസൈറ്റികൾ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സമഗ്ര ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളാണ് എയ്‌സ്മണി നൽകുന്നത്.
എയ്‌സ്മണിയുടെ വൈദഗ്ധ്യവും ഡിജിറ്റൽ ശേഷിയും പ്രയോജനപ്പെടുത്തി ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് ആർസിഎംഎസ്. ചെറുപട്ടണങ്ങളിലെ ഡിജിറ്റൽ ഇടപാടുകളുടെ വർധന പ്രയോജനപ്പെടുത്തി, കാഷ് സേവനങ്ങളും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും സംയോജിപ്പിച്ച് നൂതന ഫിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ആർ.സി.എം.എസ് ലക്ഷ്യം.
ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജിമ്മിൻ ജെയിംസ് കുരിച്ചിയിൽ, നിമിഷ ജെ വടക്കൻ എന്നിവർ ചേർന്ന് 2020ൽ കൊച്ചിയിൽ തുടക്കമിട്ട ഫിൻടെക്ക് സംരഭമാണ് കൊച്ചി ആസ്ഥാനമായ എയ്‌സ്മണി.
ആർസിഎംഎസ് ഏറ്റെടുക്കലിനു ശേഷവും ഇരുവരും കമ്പനിയുടെ പ്രധാന ന്യൂനപക്ഷ ഓഹരി ഉടമകളായി തുടരും. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുകയും ചെയ്യും.






