
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 2.75 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് കൈമാറിയേക്കും. ഇതോടെ രാജ്യത്തെ ബാങ്കിംഗ് സിസ്‌റ്റത്തിലെ പണലഭ്യത ആറ് ലക്ഷം കോടി രൂപ കവിയുമെന്നാണ് വിലയിരുത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതി ഗണ്യമായി മെച്ചപ്പെടാനും സിസ്‌റ്റത്തില്‍ അധിക തുക ലഭ്യമാകാനും റിസർവ് ബാങ്ക് നടപടി സഹായകരമാകും. ആഗോള സാമ്ബത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും ചാഞ്ചാട്ടങ്ങളും റിസർവ് ബാങ്കിന്റെ ധന സ്ഥിതി മെച്ചപ്പെടാൻ സഹായിച്ചതാണ് കേന്ദ്ര സർക്കാരിലേക്ക് അധിക പണം നല്‍കാൻ അവസരമൊരുക്കിയത്.
വിദേശ നാണയ ശേഖരത്തിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങളില്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടിയ യു.എസ് കടപ്പത്രങ്ങളില്‍ നിന്ന് മികച്ച വരുമാനമാണ് റിസർവ് ബാങ്കിന് ലഭിച്ചത്.
ഇതോടൊപ്പം രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാനായി വിപണിയില്‍ അമേരിക്കൻ ഡോളർ വിറ്റഴിച്ചതില്‍ നിന്നും ലഭിച്ച ലാഭവും റിസർവ് ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി. ആഭ്യന്തര കടപ്പത്രങ്ങളില്‍ നിന്നും വമ്ബൻ വരുമാനമാണ് കേന്ദ്ര ബാങ്കിന് നേടാനായത്.