
മുംബൈ: സാധാരണക്കാർക്ക് ആശ്വാസം. പലിശ നിരക്കുകൾ ഉയരില്ല. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 5.25% ആയി നിലനിർത്തി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ധനനയ കമ്മിറ്റി ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 5 വരെയാണ് നയ അവലോകനം നടത്തിയത്.
യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്നുള്ള മിഡിൽ ഈസ്റ്റ് സംഘർഷം ആഭ്യന്തര വളർച്ചയെയും പണപ്പെരുപ്പ ത്തെയും ബാധിച്ചുകൊണ്ടിരിക്കെ, മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്. ഈ സമയത്താണ് ഓഗസ്റ്റിലെ ആർബിഐ എംപിസി യോഗം വരുന്നത്. ക്രൂഡ് ഓയിൽ വിലയിലെ സമീപകാല ഇടിവ് പോസിറ്റീവ് സൂചനകൾ നൽകുന്നുണ്ട്.
റിപ്പോ നിരക്ക് 5.25% ൽ നിലനിർത്തുമെന്നായിരുന്നു അനലിസ്റ്റുകളുടെ പ്രതീക്ഷ. ബെഞ്ച്മാർക്ക് വായ്പാ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതിനൊപ്പം, ആർബിഐ സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്) നിരക്ക് 5% ൽ തന്നെ നിലനിർത്തി.
മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) നിരക്കിലും ബാങ്ക് നിരക്കിലും മാറ്റമില്ല. 5.5% തന്നെയാണ് നിരക്ക്. ആഗോളതലത്തിൽ ഉയർന്നുവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത്, കേന്ദ്ര ബാങ്ക് പണപ്പെരുപ്പം, പണലഭ്യത, ആഭ്യന്തര വളർച്ച എന്നിവയ്ക്കായി നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കും.”






