
തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടില്‍ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന് റെയില്‍വേ. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ.എൻ. സിങ്ങാണ് ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയത്.
സമയക്രമം റെയില്‍വേ ബോർഡിന് നല്‍കിയെന്നും തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തില്‍ ആർ.എൻ. സിങ് പറഞ്ഞു.
എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടില്‍ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
വന്ദേഭാരതിലുള്‍പ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനം ഉയർത്തി.
ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും എറണാകുളത്ത് മോശമായ ഭക്ഷണം പിടിച്ച സാഹചര്യത്തില്‍ ആ കരാറുകാരെ ഒഴിവാക്കിയതായും റെയില്‍വേ അറിയിച്ചു.