
കൊച്ചി: ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് സീപ്ലെയിൻ പദ്ധതി വരുന്നു. മാലിദ്വീപിന് സമാനമായി, ദ്വീപസമൂഹത്തിന്റെ നീലത്തടാകങ്ങളിലേക്കും പവിഴപ്പുറ്റുകളിലേക്കും വിനോദസഞ്ചാരികൾക്ക് ഇനി ആകാശമാർഗ്ഗം നേരിട്ട് പറന്നിറങ്ങാം.
കൊച്ചിയെ ലക്ഷദ്വീപിലെ പ്രധാനപ്പെട്ട ആറ് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ നടപടികൾ അന്തിമഘട്ടത്തിലാണ്.
കവരത്തി, കൽപേനി, കിൽത്താൻ, കടമത്ത്, മിനിക്കോയ്, അഗത്തി എന്നീ ദ്വീപുകളിലാണ് ‘വാട്ടർ എയ്റോഡ്രോം’ പദ്ധതികൾ ഒരുക്കുന്നത്. ഇതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി പാരിസ്ഥിതിക അനുമതി നൽകാൻ ശുപാർശ ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ അഗത്തിയിലേക്കുള്ള പരിമിതമായ വിമാന സർവീസുകളെയും കൊച്ചിയിൽ നിന്നുള്ള നീണ്ട കപ്പൽ യാത്രകളെയുമാണ് സഞ്ചാരികൾ ആശ്രയിക്കുന്നത്. സീപ്ലെയിനുകൾ എത്തുന്നതോടെ പല ദ്വീപുകളിലേക്കും എത്തിപ്പെടാനുള്ള പ്രയാസങ്ങൾക്ക് പൂർണ്ണ പരിഹാരമാകും.
മാലിദ്വീപ് ടൂറിസം മാതൃകയിലുള്ള ഈ പദ്ധതി വിനോദസഞ്ചാരികൾക്ക് തികച്ചും പുതിയൊരു യാത്രാനുഭവം സമ്മാനിക്കും. ഇതിന്റെ ഭാഗമായി മെയ് 13-ന് കൊച്ചിക്കും ലക്ഷദ്വീപിനുമിടയിൽ നടന്ന ആദ്യ പരീക്ഷണ പറക്കൽ വിജയകരമായിരുന്നു. അഗത്തിയിലും കവരത്തിക്കടുത്തും സീപ്ലെയിൻ സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ പദ്ധതിയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു കഴിഞ്ഞു.
പരമ്പരാഗത വിമാനത്താവളങ്ങളെപ്പോലെ വലിയ റൺവേകളോ കെട്ടിടങ്ങളോ വാട്ടർ എയ്റോഡ്രോമുകൾക്ക് ആവശ്യമില്ല. ചെറിയ പാസഞ്ചർ ടെർമിനലുകൾ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാതകൾ, വിമാനം നങ്കൂരമിടാനുള്ള ഡോക്കിംഗ് സൗകര്യങ്ങൾ എന്നിവ മാത്രമാണ് ഇവിടെ സജ്ജീകരിക്കുക.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ കവരത്തിയിൽ പ്രതിവർഷം 16,000-ത്തിലധികം യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദ്വീപുകൾക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും വിദൂര ദ്വീപുകളിലേക്കുള്ള വിനോദസഞ്ചാരം കൂടുതൽ എളുപ്പമാവുകയും ചെയ്യും.






