
ന്യൂഡല്ഹി: കൊച്ചി പുതുവൈപ്പ് എല്പിജി സംഭരണ ടെര്മിനല് ജെട്ടിയുടെ നിര്മാണം നടത്തിയ കമ്പനിക്ക് 16.68 കോടി അധികമായി നല്കാന് ആര്ബിട്രേഷന് ട്രിബ്യൂണല് ഉത്തരവിട്ടു.
ജസ്റ്റിസ് എസ്.സിരിജഗന് അധ്യക്ഷനായ ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ഇന്ത്യന് ഓയില് കോര്പറേഷനോടും കൊച്ചിന് പോര്ട്ട് ട്രസ്റ്റിനോടുമാണ് അധിക തുക നല്കാന് ട്രിബ്യൂണല് നിര്ദേശിച്ചത്.
217 കോടി രൂപയ്ക്കാണ് RKEC പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് നിര്മാണ കരാര് നല്കിയിരുന്നത്. എന്നാൽ, കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതിൽ നിന്ന് ഒരു വർഷം വൈകിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
അതിനാല്, നിര്മ്മാണ കമ്പനി അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നായിരുന്നു ഇന്ത്യന് ഓയില് കോര്പറേഷന്റെയും കൊച്ചിന് പോര്ട്ട് ട്രസ്റ്റിന്റെയും നിലപാട്.
ഇതിനെതിരെയാണ് ആർ.കെ.ഇ.സി പ്രോജക്ട് ലിമിറ്റഡ് ആര്ബിട്രേഷന് നടപടി ആരംഭിച്ചത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാലാണ് നിര്മാണം പൂര്ത്തിയാക്കുന്നത് വൈകിയതെന്ന് ആർ.കെ.ഇ.സി പ്രോജക്ട് ലിമിറ്റഡിനുവേണ്ടി ഹാജരായ അഭിഭാഷകന് വി.എസ് റോബിന് ട്രിബ്യൂണലിന് മുമ്പാകെ വാദിച്ചു.
2018-ല് ജെട്ടിയുടെ നിര്മാണം പൂര്ത്തിയായെങ്കിലും എല്പിജി ടെര്മിനല് ഇതുവരെയും വാണിജ്യ ആവശ്യങ്ങള്ക്ക് ഉപയോഗിച്ചിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.
കരാര് അനുവദിക്കുമ്പോള് പറഞ്ഞതിനേക്കാള് കൂടുതല് പ്രവത്തനങ്ങള് നടത്തിയാണ് ജെട്ടിയുടെ നിര്മാണം പൂര്ത്തിയാക്കിയതെന്നും കമ്പനി വാദിച്ചു. തുടര്ന്നാണ് ജസ്റ്റിസുമാരായ എസ്. സിരിജഗന്, പി.എന് രവീന്ദ്രന്, പി. ഭവദാസന് എന്നിവരടങ്ങിയ ബെഞ്ച് ആർ.കെ.ഇ.സി പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് 16.68 കോടി അധികമായി നല്കാന് ഉത്തരവിട്ടത്.
ആർ.കെ.ഇ.സി പ്രോജക്ട് ലിമിറ്റഡ്ന് വേണ്ടി വി.എസ് റോബിന് ലോ ഓഫീസേര്സ് എന്ന ആര്ബിട്രേഷന് സ്ഥാപനമാണ് ട്രിബ്യൂണലിന് മുമ്പാകെ നടപടികള് സ്വീകരിച്ചത്.






