
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡോയില്‍ വില കുതിച്ചുയർന്നതും ഇന്ധന ലഭ്യത കുറഞ്ഞതുമാണ് വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില ഉയർത്താൻ സർക്കാർ അനുവദിച്ചിട്ടില്ല.
നിലവില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഉത്പാദന ചെലവിലും കുറഞ്ഞ വിലയില്‍ വില്‍ക്കുന്നതിനാല്‍ ഡീസല്‍ ലിറ്ററിന് 100 രൂപയും പെട്രോളിന് 20 രൂപയും നഷ്‌ടം നേരിടുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.
ഹോർമുസ് അടച്ചതോടെ മറ്റ് വിപണികളില്‍ നിന്ന് എണ്ണ വാങ്ങുമ്ബോള്‍ ചെലവ് കൂടുന്നതാണ് കമ്പനികളെ വലയ്ക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വില വർദ്ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ജനുവരി മുതല്‍ മാർച്ച് വരെയുള്ള മൂന്ന് മാസത്തില്‍ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ ലാഭത്തിലും മാർജിനിലും കനത്ത ഇടിവുണ്ടായേക്കും.
നിലവില്‍ ബ്രെന്റ് ക്രൂഡ് വില(ബാരലിന്) 113 ഡോളർ
ബാദ്ധ്യതയായി വിലക്കുതിപ്പ്
പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസിന്റെ കണക്കുകളനുസരിച്ച് നിലവില്‍ ക്രൂഡോയില്‍ ഇന്ത്യൻ ബാസ്‌കറ്റിന്റെ വില ബാരലിന് 137 ഡോളറിലാണ്. കഴിഞ്ഞ 45 ദിവസത്തിനിടെ ക്രൂഡ് വിലയില്‍ 95 ശതമാനം വർദ്ധനയുണ്ടായി, ക്രൂഡോയില്‍ വില ബാരലിന് 10 ഡോളർ കൂടുമ്പോള്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ആറ് രൂപയുടെ നഷ്‌ടമാണ് നേരിടുന്നത്.
ഇന്ധന വില കൂട്ടില്ലെന്ന് കേന്ദ്ര സർക്കാർ
അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വർദ്ധിപ്പിക്കുമെന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ ഉയർത്തുമെന്ന് കോട്ടക് ഇൻസ്‌റ്റിറ്റ്യൂഷണല്‍ ഇക്യൂറ്റീസിന്റെ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.
ഇന്ത്യൻ ഉപഭോക്താക്കളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാൻ പരമാവധി നടപടിയെടുക്കുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
കമ്പനികളുടെ വില്‍പ്പന നഷ്‌ടം(ലിറ്ററിന്)
ഡീസല്‍: 100 രൂപ
പെട്രോള്‍: 20 രൂപ






